ന്യൂഡൽഹി: കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നതിനായി രൂപീകരിക്കുന്ന കമ്മിറ്റിയിലേക്ക് കർഷകരുടെ പ്രതിനിധികളായി അഞ്ചു പേരെ നാമനിർദേശം ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഇതുസംബന്ധിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച നൽകുന്ന വിവരം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പാർലമെന്റ് നടപടികൾ പൂർത്തിയായതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
കൃഷിയുടെ ചെലവ് കുറയ്ക്കുന്നതിനും കൂടുതൽ കാർഷിക വിളകളുടെ ഉത്പാദന രീതികൾ പരിശീലിക്കുന്നതിനും സുതാര്യവും കാര്യക്ഷമവുമായ താങ്ങു വില ഏർപ്പെടുത്തുന്നതിനുമായി കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റിയിൽ കർഷക പ്രതിനിധികൾ, കൃഷിവിദഗ്ധർ, സാന്പത്തിക ശാസ്ത്രജ്ഞർ എന്നിവരും ഉൾപ്പെടുന്നു.
വില നിർണയം നടത്തുന്നതിന് അധികാരമുള്ള സംഘടനയായ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസിന്റെ നിർദേശമനുസരിച്ച് നിലവിൽ 22 കാർഷിക വിളകൾക്ക് താങ്ങുവില നൽകുന്നതിന് കേന്ദ്രസർക്കാർ തീരുമനിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
താങ്ങുവില കമ്മിറ്റിയിലേക്ക് കർഷക പ്രതിനിധികളെ നാമനിർദേശം ചെയ്യണമെന്ന് കേന്ദ്രം
01:09 AM Dec 02, 2021 | Deepika.com