ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ബില്ലിൽ പരിഷ്കരണങ്ങൾ വരുത്തും. പുതുക്കിയ ബിൽ ഉടൻതന്നെയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ക്രിപ്റ്റോ ഇടപാടുകൾ ജാഗ്രത വേണ്ട മേഖലയാണ്. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കാൻ തീരുമാനമായിട്ടില്ല പക്ഷേ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് ബോർഡ് ഓഫ് ഇന്ത്യ, റിസർവ് ബാങ്ക് മുതലായ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും. ക്രിപ്റ്റോ ഇടപാടുകളുടെ മറവിൽ നടത്തുന്ന സാന്പത്തിക തട്ടിപ്പുകളും ഭീകരവാദ പ്രവർത്തനങ്ങളും വിശദമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരേ സ്വീകരിക്കേണ്ട നടപടികളെക്കു റിച്ചും ചർച്ചകൾ നടക്കുന്നതായി ധനകാര്യ മന്ത്രി അറിയിച്ചു. ക്രിപ്റ്റോ കറൻസികളുടെ പരസ്യത്തിനായി രാജ്യത്തെ വിവിധ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റിന്റെ സമയത്ത് 50 കോടി രൂപയാണ് ചെലവിട്ടതെന്ന് മുൻ ബിഹാർ ധനമന്ത്രി കൂടിയായ സുശീൽ കുമാർ മോദി എംപി പറഞ്ഞു.
ക്രിപ്റ്റോ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്നത്തിനും ക്രിപ്റ്റോ കറൻസികളുടെ നിശ്ചിത യൂണിറ്റുകളായ എൻഎഫ്ടികളുടെ നിയന്ത്രണത്തിനും സർക്കാർ പ്രത്യേക നിയമനിർമാണത്തിന് തയാറെടുക്കുന്നതായും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ക്രിപ്റ്റോ ബിൽ പരിഷ്കരിക്കുമെന്നു ധനമന്ത്രി
02:05 AM Dec 01, 2021 | Deepika.com