ന്യൂഡൽഹി: കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നവരുടെ എണ്ണം കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ചു സുപ്രീംകോടതി. സാന്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയെക്കുറിച്ച് വ്യാപകമായ പ്രചാരം നൽകാതിരുന്നതാണ് അപേക്ഷകരുടെ എണ്ണം കുറഞ്ഞതിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്പരിഹാരം നൽകുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദ വിവരങ്ങൾ നൽകണമെന്ന് കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകി. നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നിതിനും വിതരണം ചെയ്യുന്നതിനും രാജ്യവ്യാപകമായി ഏകീകൃത സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചു.
ഗുജറാത്തിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിൽ ഇതിനായി പ്രത്യേകം ഓണ്‍ലൈൻ പോർട്ടലുകൾ രൂപീകരിച്ച കാര്യം ജസ്റ്റീസ് എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. സാന്പത്തിക സഹായത്തിന് നേരിട്ട് ജില്ലാ കേന്ദ്രങ്ങളിലും മറ്റും സാധാരണക്കാർ കയറിയിറങ്ങേണ്ടി വരുന്പോൾ ഇടനിലക്കാർ ചൂഷണം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്നും കോടതി പറഞ്ഞു.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകുന്നതിനും ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈൻ പോർട്ടൽ രൂപീകരിച്ചാൽ ജില്ലാ കേന്ദ്രങ്ങളിൽ നീണ്ട ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
താഴെ പറയുന്ന കാര്യങ്ങളിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദുരന്തനിവാരണ അഥോറിറ്റിക്കും വിശദീകരണം നൽകണമെന്നും നിർദേശിച്ചു.
►നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പൂർണമായും നടപ്പാക്കിയോ.
► നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ.
► ഓദ്യോഗികമായി റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ കണക്ക്.
► ഇതുവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം.
► നഷ്ടപരിഹാരം നൽകിയ ആളുകളുടെ എണ്ണം.
►എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരാതിപരിഹാര കമ്മിറ്റികൾ രൂപീകരിച്ചോ.
►നഷ്ടപരിഹാര പദ്ധതിയെക്കുറിച്ചും എവിടെയാണ് അപേക്ഷ നൽകേണ്ടത് എന്നതിനെക്കുറിച്ചും വ്യാപക പ്രചാരം നൽകിയോ.
► നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക ഓണ്‍ലൈൻ പോർട്ടൽ രൂപീകരിച്ചിട്ടുണ്ടോ.
ഇത്രയും വിവരങ്ങളിൽ ഡിസംബർ ആറിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
കോവിഡ് നഷ്ടപരിഹാരം: പദ്ധതിയെക്കുറിച്ച് വ്യാപകപ്രചാരം നൽകണമെന്നു സുപ്രീംകോടതി
01:41 AM Nov 30, 2021 | Deepika.com