ന്യൂഡൽഹി: രാജ്യസഭാ ചട്ടങ്ങളുടെ ലംഘനവും ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ് 12 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയെന്നു പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ ചേംബറിൽ പ്രതിപക്ഷ നേതാക്കൾ ഇന്നു രാവിലെ സമ്മേളിച്ചു ഭാവിപരിപാടികൾ നിശ്ചയിക്കുമെന്നു മല്ലികാർജുൻ ഖാർഗെ പ്രസ്താവനയിൽ അറിയിച്ചു.
രാജ്യസഭയിലും ലോക്സഭയിലും പുറത്തും സസ്പെൻഷനെതിരേ വൻപ്രതിഷേധം ഉയർത്താനാണു പ്രതിപക്ഷ നീക്കം. ഇതോടെ ശൈത്യകാല സമ്മേളനം പ്രതീക്ഷിച്ചതിലേറെ പ്രക്ഷുബ്ധമാകുമെന്നു തീർച്ചയായി.
നടപടി തീർത്തും ജനാധിപത്യ വിരുദ്ധമാണെന്ന് എളമരം കരീമും ബിനോയ് വിശ്വവും പറഞ്ഞു. ഒരു സമ്മേളനകാലത്തെ സംഭവങ്ങളുടെ പേരിൽ അടുത്ത സമ്മേളനകാലം മുഴുവൻ സസ്പെൻഡ് ചെയ്യുന്നതു ചട്ടവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതുമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഭരണഘടനാ, ജനാധിപത്യ തത്വങ്ങൾ ബലികഴിച്ചു പ്രധാനമന്ത്രിക്കു തോന്നിയതു ചെയ്യുകയാണെന്ന് ഇതര പ്രതിപക്ഷ എംപിമാർ പറഞ്ഞു. പുരുഷ മാർഷലുകൾ വനിതാ എംപിമാരെ കൈയേറ്റം ചെയ്യുന്നതു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിശദീകരണം പോലും കേൾക്കാതെയാണു തികച്ചും ഏകപക്ഷീയ നടപടി. ഇതു പാർലമെന്ററി മര്യാദയുടെ ലംഘനമാ ണെന്നും സസ്പെൻഡ് ചെയ്യപ്പെട്ട പ്രിയങ്ക ചതുർവേദി പറഞ്ഞു.
സസ്പെൻഷനിലേക്കു നയിച്ച സംഭവം
പാർലമെന്റിന്റെ വർഷകാല സമ്മേളനം സമാപിക്കുന്നതിന്റെ തലേദിവസമായ കഴിഞ്ഞ ഓഗസ്റ്റ് 12ന് രാജ്യസഭയിലുണ്ടായ വലിയ സംഘർഷമാണ് 12 പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷനിൽ കലാശിച്ചത്.
വനിതാ എംപിമാരെ മാർഷലുകൾ ആക്രമിച്ചെന്നു പ്രതിപക്ഷവും പ്രതിപക്ഷ എംപിമാർ മാർഷലിനെ ആക്രമിക്കുകയും രാജ്യസഭയിൽ അക്രമം നടത്തുകയും ചെയ്തുവെന്നു സർക്കാരും അന്ന് ആരോപിച്ചിരുന്നു.
ഇൻഷ്വറൻസ് ഭേദഗതി ബിൽ അവതരണത്തിനു മുന്പായി വളരയധികം സുരക്ഷാ ജീവനക്കാരെയും മാർഷലുകളെയും രാജ്യസഭയിൽ വിന്യസിച്ചിരുന്നു. എന്നാൽ മാർഷലുകളെ എംപിമാരാണ് ആക്രമിച്ചതെന്നു സഭാനേതാവുകൂടിയായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. വനിതാ എംപിമാരുടെ ആരോപണം പച്ചക്കള്ളവും വ്യാജവുമാണെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു.
ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന സുപ്രധാന ഇൻഷ്വറൻസ് ഭേദഗതി നിയമനിർമാണം ചർച്ചയും വോട്ടെടുപ്പും കൂടാതെ പാസാക്കുന്നതിനെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തു. ഇതു വകവയ്ക്കാതെ സർക്കാർ ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ബിൽ പാസാക്കിയതായി പ്രഖ്യാപിച്ചു സഭ പിരിയുകയായിരുന്നു. ഇന്നലെ റദ്ദാക്കിയ മൂന്നു കാർഷിക ബില്ലുകൾ കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയതും ഇതേ പോലെ ചർച്ചയും വോട്ടെടുപ്പും ഇല്ലാതെയായിരുന്നു.
ഇൻഷ്വറൻസ് ഭേദഗതിയെ എതിർത്ത് എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ള എംപിമാർ നടുത്തളത്തിലേക്കു പാഞ്ഞെത്തിയതോടെ സുരക്ഷാ വിഭാഗക്കാരായ മാർഷലുകൾ തടഞ്ഞു. എളമരം കരീം അടക്കം ഏതാനും എംപിമാർ സെക്രട്ടറി ജനറലിന്റെയും ജീവനക്കാരുടെയും മേശയ്ക്കു മുകളിൽ കയറി പ്രതിഷേധിച്ചു.
ബഹളത്തിനിടെ വനിതാ മാർഷലുകളും വനിതാ എംപിമാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ വനിതാ മാർഷലിനു പരിക്കേൽക്കുകയും രാജ്യസഭാ ചേംബറിന്റെ കതകിനു കേടുപാടു സംഭവിക്കുകയും ചെയ്തുവെന്നാണു സർക്കാർ ഭാഷ്യം.
എംപിമാരേക്കാൾ കൂടുതൽ മാർഷൽമാരെ നിയോഗിച്ചതു പാർലമെന്റിനോടുള്ള അവഹേളനമാണെന്നു പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടിയെങ്കിലും അവരെ പിൻവലിക്കാൻ സഭാതലവൻ തയാറായില്ല. എംപിമാരെ മാർഷലുകൾ കൈയേറ്റം ചെയ്തെന്നും പാർലമെന്റിൽ പോലും വനിതകൾക്കു സുരക്ഷയില്ലെന്നും ഖാർഗെ അന്ന് ആരോപിച്ചു.
55 വർഷം നീണ്ട പാർലമെന്ററി അനുഭവത്തിനിടെ എംപിമാരെ മാർഷലുകൾ കൈയേറ്റം ചെയ്യുന്നതു കണ്ടിട്ടില്ലെന്നു ശരത് പവാറും പറഞ്ഞു.
എംപിമാരുടെ സസ്പെൻഷൻ ജനാധിപത്യവിരുദ്ധമെന്നു പ്രതിപക്ഷം
01:41 AM Nov 30, 2021 | Deepika.com