ന്യൂഡൽഹി: എല്ലാവർക്കും യോജിപ്പ്. പാർലമെന്റിൽ എന്നിട്ടും സന്പൂർണ വിയോജിപ്പ്. വിവാദമായ മൂന്നു കാർഷിക ബില്ലുകൾ ലോക്സഭയിലും രാജ്യസഭയിലും ചർച്ച കൂടാതെ പാസാക്കിയതിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.
കാർഷിക നിയമം റദ്ദാക്കിയ ബില്ലുകളിന്മേൽ ചർച്ചയില്ലാത്തതിലും 12 പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്ത നടപടിയിലും പ്രതിപക്ഷ നേതാക്കൾ കടുത്ത അമർഷവും വിയോജിപ്പും അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയിൽ ഇന്നു കക്ഷി നേതാക്കൾ യോഗം ചേർന്ന് അനന്തര നടപടികൾ തീരുമാനിക്കുമെന്നു നേതാക്കൾ പറഞ്ഞു.
ചർച്ച നടത്താൻ സർക്കാരിനു ഭയമാണെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നു നേരത്തെ കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഇന്നതു റദ്ദാക്കി. ചർച്ച ചെയ്യാതെ കർഷക നിയമങ്ങൾ റദ്ദാക്കിയത് നിർഭാഗ്യകരകമാണ്.
ചർച്ചയെ ഈ സർക്കാർ ഭയക്കുന്നു- രാഹുൽ പറഞ്ഞു. കർഷകരിലൂടെ ഇന്ത്യൻ ജനതയുടെ ശക്തിക്കു മുന്നിൽ സർക്കാരിനു പിടിച്ചുനിൽക്കാനായില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മനസിലുണ്ടാകുമെന്നും കോണ്ഗ്രസ് മുൻ പ്രസിഡന്റ് പരിഹസിച്ചു.
താങ്ങുവില പ്രശ്നം, ലംഖിപുർ ഖേരി സംഭവം എന്നിവകൂടി ചർച്ച ചെയ്യണമെന്ന് ആഗ്രഹിച്ചു. നിയമങ്ങൾ റദ്ദാക്കുന്പോൾ ചർച്ച ഉണ്ടാകാറില്ലെന്ന സർക്കാരിന്റെ വാദം ശുദ്ധ നുണയാണെന്നു തെളിവുകൾ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.
ചർച്ചയെ സർക്കാർ ഭയക്കുന്നു: രാഹുൽ
01:40 AM Nov 30, 2021 | Deepika.com