ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം എല്ലാ ദിവസവും ശക്തമായ മഴയാണ്.
അതിവർഷമുണ്ടായാൽ ഡാം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉൾപ്പെടെ എല്ലാ വിദഗ്ധ റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് സുപ്രീംകോടതി വിധി അനുസരിച്ച് 142 അടിയാക്കി ജലനിരപ്പ് നിജപ്പെടുത്തിയാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകും.
126 വർഷം പഴക്കമുള്ള ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ സുപ്രീംകോടതി നിർദേശമനുസരിച്ച് വിവിധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ മേൽനോട്ട സമിതി പരാജയപ്പെട്ടു.
ദൗർഭാഗ്യവശാൽ സംസ്ഥാന ഗവണ്മെന്റ് ജനതാത്പര്യം മുന്നിൽ നിർത്തിയുള്ള പ്രവർത്തനങ്ങളല്ല നടത്തുന്നത്. ബേബിഡാം സുരക്ഷിതമാക്കാൻ മരം മുറിക്കാൻ അനുമതി നൽകണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം അംഗീകരിച്ചത് 152 അടിയാക്കി ജലനിരപ്പ് ഉയർത്താൻ കാരണമാകും. ഇത് കേരളത്തിന്റെ സർവനാശത്തിന് വഴിവയ്ക്കുന്ന തരത്തിലായിരിക്കും കൊണ്ടുവന്നെത്തിക്കുന്നത്.
അതിനാൽ കേരളം ദീർഘനാളായി അംഗീകരിച്ചിട്ടുള്ള ‘കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം’ എന്ന മുദ്രാവാക്യത്തെ മുൻ നിർത്തി നിലവിലുള്ള ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം: ഡീൻ കുര്യാക്കോസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി
01:40 AM Nov 30, 2021 | Deepika.com