മുംബൈ: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്, ഡൽഹിയിൽ ഒരുവർഷം നീണ്ട കർഷകസമരത്തിനു നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.
കാർഷികോത്പന്നങ്ങൾക്കു താങ്ങുവില ഉറപ്പാക്കുംവരെ കർഷകസമരം തുടരുമെന്നു പറഞ്ഞ ടികായത്, മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് താങ്ങുവിലയെ അനുകൂലിച്ചിരുന്നുവെന്നും പറഞ്ഞു. സംയുക്ത ഷേത്കാരി കാംഗർ മോർച്ചയുടെ (എസ്എസ്കെഎം) ആഭിമുഖ്യത്തിൽ മുംബൈ ആസാദ് മൈതാനിയിലാണ് പതിനായിരങ്ങളെ അണിനിരത്തി കിസാൻ മഹാപഞ്ചായത്ത് ചേർന്നത്.
വൈദ്യുതി നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്രം തയാറാകണമെന്നും ലഖിംപുർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ അറസ്റ്റ്ചെയ്യണമെന്നും ടികായത് ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നങ്ങളിൽ ചർച്ച നടത്തുന്നതിൽനിന്ന് കേന്ദ്രസർക്കാർ ഒളിച്ചോടുകയാണ്. താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കാൻ കേന്ദ്രം തയാറാകണം. കാർഷിക-തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിലെത്തിക്കാൻ രാജ്യവ്യാപക പ്രചാരണത്തിനു തുടക്കം കുറിക്കുകയാണെന്നും ടികായത് പറഞ്ഞു.
കർഷകസമരത്തിനിടെ മരണമടഞ്ഞ കർഷകരുടെ ആശ്രിതർക്കു സഹായം നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു പറഞ്ഞ ടികായത്, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായത് കർഷകരുടെ വിജയമാണെന്നു കൂട്ടിച്ചേര്‍ത്തു.
മത, ജാതി വേർതിരിവുകൾക്കതീതമായി മഹാരാഷ്ട്രയിലെ ചെറുകിട കർഷകരും തൊഴിലാളികളും കർഷകരും സ്ത്രീകളുമുൾപ്പെടെ ആയിരങ്ങളാണു മഹാപഞ്ചായത്തിന്റെ ഭാഗമായത്. ടികായതിനു പുറമേ ദർശന പാൽ, ഹന്നൻ മുള്ള, യോഗേന്ദ്ര യാദവ്, മേധാ പട്കർ, യുദ്ധവീർ സിംഗ്, തേജീന്ദർ സിംഗ് വിർക്, അതുൽ കുമാർ അൻജാൻ, താരാറാം സിംഗ് തുടങ്ങിയവരും കർഷകരെ അഭിസംബോധന ചെയ്തു.
ലക്ഷ്യം ബിജെപിയുടെ തോൽവിയെന്നു മഹാപഞ്ചായത്തിൽ ടികായത്
01:30 AM Nov 29, 2021 | Deepika.com