മുംബൈ: ബാങ്കിംഗ് ലൈസൻസ് ലഭിച്ചിട്ടില്ലാത്ത സഹകരണസംഘങ്ങൾ, ബാങ്കിംഗ് ഇടപാടുകൾ നടത്തരുതെന്ന നിലപാടിൽ ഉറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ). ഇക്കാര്യം പൊതുജനശ്രദ്ധയിൽപ്പെടുത്തുന്നതിനായുള്ള പത്രപ്പരസ്യവും കഴിഞ്ഞ ദിവസം ആർബിഎെ പുറത്തിറക്കി. നിയന്ത്രണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തെ കേന്ദ്രബാങ്കിന്റെ നീക്കം.
ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരമോ ആർബിഎെയുടെ അനുമതിയോടെയോ അല്ലാതെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് അംഗങ്ങളല്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ലെന്ന് പരസ്യത്തിൽ പറയുന്നു. ബാങ്ക്, ബാങ്കർ, ബാങ്കിംഗ് തുടങ്ങിയ വാക്കുകളുടെ ഉപയോഗത്തിനും വിലക്കുണ്ട്.
ഇത്തരം സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരണ്ടി കോർപറേഷന്റെ (ഡിഐസിജിസി)യുടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ആർബിഎെ വ്യക്തമാക്കുന്നു. അംഗീകാരമില്ലാത്ത സഹകരണ സംഘങ്ങൾ നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
അതേസമയം 1,625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000ൽപ്പരം സഹകരണസംഘങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.
ആർബിഐ മുന്നോട്ട് ; സഹകരണ സംഘങ്ങൾക്ക് നിയന്ത്രണം
12:46 AM Nov 28, 2021 | Deepika.com