ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കണക്കിലെടുത്ത് കർശന ജാഗ്രത പുലർത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.
ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രതാ നിർദേശം നൽകിയത്. ജനങ്ങൾ സാമൂഹിക അകലം, മാസ്ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. വാക്സിൻ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയബന്ധിതമായി പൂർത്തിയാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.
വിദേശത്തുനിന്ന് എത്തുന്നവർക്ക് പരിശോധനയും നിരീക്ഷണവും കർശനമാക്കണം. കേന്ദ്രമാനദണ്ഡപ്രകാരമുള്ള ടെസ്റ്റുകൾ നടത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും, പുതിയ വകഭേദം സ്ഥിരീകരിച്ച ഹൈറിസ്ക് രാജ്യങ്ങളിൽനിന്നും വരുന്ന യാത്രക്കാരെ കർശനമായി നിരീക്ഷിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് ശക്തമായി നടപ്പാക്കണം.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഡിസംബർ 15 മുതൽ രാജ്യാന്തര വിമാനയാത്രകൾക്ക് ഇളവുകൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.
കർശന ജാഗ്രത വേണം: പ്രധാനമന്ത്രി സ്വന്തം ലേഖകൻ
12:46 AM Nov 28, 2021 | Deepika.com