ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾക്കിടെ കർഷകസമരത്തെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. പാർലമെന്റ് അംഗങ്ങൾക്കു വിതരണം ചെയ്ത കുറിപ്പിലാണ് ലോക ശ്രദ്ധയാകർഷിച്ച സമരത്തെ സർക്കാർ കുറ്റപ്പെടുത്തിയത്. കർഷകരുടെ അവസ്ഥകൾ മെച്ചപ്പെടുത്താനുള്ള സർക്കാരിന്റെ മുന്നേറ്റങ്ങൾക്കു മുന്നിലാണ് സമരം വിലങ്ങു തടിയായി നിന്നത്.
കാർഷിക നിയമങ്ങളുടെ ഗുണവശങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധ്യ പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഒരു വിഭാഗം കർഷകർ നിയമത്തിനെതിരേ സമരം ചെയ്യുകയായാരുന്നു എന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമർ ഒപ്പു വെച്ചിട്ടുള്ള കുറിപ്പിൽ പറയുന്നത്.
കർഷകർക്കു തങ്ങളുടെ ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്കു വിറ്റഴിക്കാൻ വഴിതെളിക്കുന്നതായിരുന്ന പ്രസ്തുത നിയമങ്ങൾ.
വരുമാനം വർധിപ്പിക്കാനും വിപണികളുമായി മെച്ചപ്പെട്ട ബന്ധം പുലർത്താനും അതിലൂടെ കഴിയുമായിരുന്നു. ഏത് വിപണിയിലും ആർക്കും തങ്ങളുടെ ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് വിൽക്കാൻ കർഷകർക്ക് കഴിയുമായിരുന്നു. ചെറുകിട വ്യാപാരികളുമായും വലിയ വ്യാപാരികളുമായും ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്കു നേരിട്ടു ബന്ധപ്പെടാനും സാധിക്കുമായിരുന്നു. ഇതേ ആവശ്യങ്ങൾ കർഷകർ തന്നെ വർഷങ്ങളായി ഉന്നയിക്കുന്നതാണെന്നുമാണ് സർക്കാർ ന്യായീകരിക്കുന്നത്.
ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങൾക്കെതിരേ സമരം നടത്തിയതെന്നാണ് കൃഷിമന്ത്രിയുടെ പേരിലുള്ള കുറിപ്പിൽ പറയുന്നത്. കർഷകരെ ബോധവത്കരിക്കാൻ തുടർച്ചയായി ശ്രമിച്ചു. പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതാണെന്നും കുറിപ്പിൽ പറയുന്നു.
മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബില്ല് ശീതകാല സമ്മേളനം ആരംഭിക്കുന്ന നവംബർ 29നുതന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സർക്കാർ കർഷകർക്ക് ഉറപ്പു നൽകിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റിവച്ചിരുന്നു. ഈ ബില്ലവതരിപ്പിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ചും കർഷകസമരത്തെ കുറ്റപ്പെടുത്തിയും സർക്കാർ എംപിമാർക്കു കുറിപ്പു വിതരണം ചെയ്തത്.
വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും കേന്ദ്രം
12:46 AM Nov 28, 2021 | Deepika.com