ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്താൻ സമീപത്തെ മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയിൽ. ബേബി ഡാമിനു സമീപത്തെ മരം മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്നാണു തമിഴ്നാടിന്റെ ആവശ്യം.
വള്ളക്കടവ് - മുല്ലപ്പെരിയാർ വനമേഖലയിലെ റോഡ് അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേരളം മരം മുറിക്കുന്നതിനായി അനുമതി നൽകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. ഉത്തരവ് പുനഃസ്ഥാപിക്കുക, വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണിക്ക് കേരളത്തിന് അടിയന്തര നിർദേശം നൽകുക, അണക്കെട്ടിനു സമീപം മഴ അളക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങൾ. ബേബിഡാമിനു സമീപത്തെ മരം മുറിക്കാൻ നവംബർ ആറിനു കേരളം നൽകിയ അനുമതി സംസ്ഥാനത്തു വലിയ വിവാദം ആയതിനെത്തുടർന്ന് അടിയന്തരമായി റദ്ദാക്കുകയായിരുന്നു.
ഉത്തരവ് റദ്ദാക്കിയ വിവരം പത്രവാർത്തയിലൂടെയാണ് അറിഞ്ഞത്. കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണ്. മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശങ്ങളൊന്നും തന്നെ കേരളം പാലിക്കുന്നില്ലെന്നും തമിഴ്നാട് കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാർ കേസിൽ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മരം മുറി ഉൾപ്പടെയുള്ള ആവശ്യങ്ങളുമായി തമിഴ്നാട് കോടതിയ സമീപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്പോൾ തമിഴ്നാടിന്റെ ആരോപണങ്ങളിൽ കേരളം നൽകുന്ന മറുപടി നിർണായകമാകും.
മുല്ലപ്പെരിയാറിലെ പ്രധാന ഡാമിന്റെ ഗ്രൗട്ടിംഗ് പണികൾക്കായി യന്ത്രങ്ങളും സാമഗ്രികളും കൊണ്ടുപോകാനുള്ള അനുമതി നൽകാൻ കേരളത്തോട് നിർദേശിക്കണമെന്നും ഇന്നലെ നൽകിയ ഹർജിയിൽ തമിഴ്നാട് ആവശ്യപ്പെട്ടു.
മഴ അളക്കുന്നതിനുള്ള മഴമാപിനി സ്റ്റേഷനുകൾ സ്ഥാപിച്ച് വിവരങ്ങൾ ഓണ്ലൈനായി തമിഴ്നാടിന് കൈമാറണമെന്ന് കേരളത്തോട് നിർദേശിക്കണമെന്നതാണ് തമിഴ്നാടിന്റെ മറ്റൊരാവശ്യം.
സെബി മാത്യു
മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയിൽ
01:27 AM Nov 27, 2021 | Deepika.com