ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പാർട്ടിയെ നയിക്കുന്നത് ഒരു കുടുംബം മാത്രമായി ചുരുങ്ങുന്നത് ജനാധിപത്യത്തിനു ചേർന്നതല്ല. വംശപാരന്പര്യങ്ങൾ പിന്തുടരുന്ന രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന് ആപത്താണ്.
ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ രാഷ്ട്രീയത്തിൽ കടന്നു വരരുതെന്ന് നിയമമില്ല, രാഷ്ട്രീയ പാടവവും ജനങ്ങളുടെ അംഗീകാരവുള്ള ഏതൊരാൾക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാം. പക്ഷേ തലമുറകൾ പലതു കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയ പാർട്ടി ഒരു കുടുംബം മാത്രമായി ചുരുങ്ങുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത മറ്റു ബിജെപി നേതാക്കൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായെത്തി.
കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഭരണഘടനാ ദിനാഘോഷത്തിൽ പങ്കെടുത്തില്ല. ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കറുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 2015ലെ കേന്ദ്രമന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് നവംബർ 26 ഭരണഘടനാ ദിനമായി ആഘോഷിക്കാൻ തുടങ്ങിയത്.
മുഖ്യ പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസ്, എൻസിപി, സമാജ് വാദി പാർട്ടി, തൃണമൂൽ കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ 14 പ്രതിപക്ഷ പാർട്ടികൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കാതെ മാറിനിന്നു. തികച്ചും കക്ഷിരാഷ്ട്രീയത്തിന് അതീതമായ പരിപാടിയിൽ പങ്കെടുക്കാതെ പ്രതിപക്ഷ പാർട്ടികൾ മാറിനിന്നതിൽ പ്രധാനമന്ത്രിയും മറ്റു നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചു.
പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള വില കുറഞ്ഞ നാടകമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചു. ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ് ഭരണഘടനാ ദിനമാഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിൽ വിശ്വസിക്കാത്ത രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ ഇല്ലായ്മ ചെയ്യാൻ ഉറച്ചിരിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗയെ ക്ഷണിക്കാതിരുന്നതിലും പ്രതിപക്ഷം പ്രതിഷേധമറിയിച്ചു.
ആഘോഷ പരിപാടികളിൽനിന്നു മാറിനിന്ന പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ മിനിമം താങ്ങുവിലയടക്കമുള്ള വിഷയങ്ങളിൽ പ്രത്യേക നിയമനിർമാണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
ഭരണഘടനാ ദിനത്തിൽ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
01:27 AM Nov 27, 2021 | Deepika.com