ഷില്ലോംഗ്: ആകെയുള്ള 17 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരെ ഒപ്പം കൂട്ടി മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പടയോട്ടത്തിനൊരുങ്ങുന്നു. വിഭാഗീയ ശക്തികൾക്കെതിരേ പോരാടാൻ കോൺഗ്രസിനു കരുത്തില്ലെന്ന ആരോപണമുയർത്തിയാണ് മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെ നേതൃത്തിൽ എംഎൽഎമാർ തൃണമൂൽ കൂടാരത്തിലെത്തിയത്.
മേഘാലയയിൽ ഇതുവരെ സാന്നിധ്യംപോലും അറിയിച്ചിട്ടില്ലാത്ത തൃണമൂൽ കോൺഗ്രസ് ഈയൊരു നീക്കത്തിലൂടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷവുമായി മാറി. പശ്ചിമബംഗാളിൽ ഭരണം പിടിക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കങ്ങളെ തകർത്തെറിഞ്ഞ മമതയ്ക്കു കൂടുതൽ കരുത്തു പകരുകയാണു മേഘാലയയിലെ സംഭവവിവികാസങ്ങൾ.
ബിജെപിയെ പ്രതിരോധിക്കാനാണു തൃണമൂലിനൊപ്പം ചേർന്നതെന്ന് 2010 മുതൽ എട്ടുവർഷത്തോളം മുഖ്യമന്ത്രിയായിരുന്ന സാംഗ്മ പറയുന്നുണ്ടെങ്കിലും കോൺഗ്രസ് അധ്യക്ഷനായി വിൻസന്റ് എച്ച്. പാലയെ നിയമിച്ചതാണു പൊട്ടിത്തെറിക്കു കാരണമെന്നാണു സൂചന. മുൻ കേന്ദ്രമന്ത്രിയാണു വിൻസന്റ് എച്ച്. പാല.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽനിന്നുള്ള കോൺഗ്രസ് നേതാക്കളെ തൃണമൂൽ വലയിലാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലെയ്റോ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം ബംഗാളിൽനിന്നു തൃണമൂൽ ടിക്കറ്റിൽ രാജ്യസഭാംഗമായി.
ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കീർത്തി ആസാദും ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവറും കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
മേഘാലയ കോൺഗ്രസിനെ വിഴുങ്ങി മമത
01:12 AM Nov 26, 2021 | Deepika.com