ന്യൂഡൽഹി: പട്ടിണിമരണങ്ങൾ തടയാൻ രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നതിനുള്ള നയം രൂപീകരിക്കണം എന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയം പദ്ധതി നടത്തിപ്പിനെക്കുറിച്ചു പഠിക്കുന്നതിനായി ഏഴംഗ സമിതിയെ നിയോഗിച്ചു.
കേരളത്തിൽനിന്നു സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. സജിത് ബാബുവും സമിതിയിൽ അംഗമാണ്. പദ്ധതിയെക്കുറിച്ച് നിർദേശങ്ങൾ ആരായുന്നതിനായി കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പങ്കെടുത്തു. പദ്ധതിയെക്കുറിച്ചു പഠിക്കാൻ ചുമതലപ്പെടുത്തിയ ഏഴംഗ സമിതി പത്തു ദിവസത്തിനുള്ളിൽ ആദ്യറിപ്പോർട്ട് നൽകും.
ഒഡീഷയിൽനിന്നുള്ള സിവിൽ സപ്ലൈസ് കമ്മീഷണറാണ് സമിതി അധ്യക്ഷൻ. നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞയാഴ്ച സുപ്രീംകോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിക്കാലത്തു കേരളത്തിൽ വ്യാപകമായി നടപ്പാക്കിയ സാമൂഹിക അടുക്കളകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സുപ്രീംകോടതിയിൽ പ്രസ്തുത ആവശ്യം ഉന്നയിച്ച് ഹർജി എത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളത്തിൽ കമ്യൂണിറ്റി കിച്ചണുകളും സുഭിക്ഷ ഹോട്ടലുകളും സൗജന്യമായി ഭക്ഷണം നൽകിവരുന്ന കാര്യം കേന്ദ്രമന്ത്രി വിളിച്ച യോഗത്തിൽ അവതരിപ്പിച്ചു.
കമ്യൂണിറ്റി കിച്ചണുകളും സുഭിക്ഷ ഹോട്ടലുകളും ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഒരു സ്ഥാപനത്തിന് പത്തു ലക്ഷം രൂപ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
കമ്യൂണിറ്റി കിച്ചണ്‍ പദ്ധതിയിലൂടെ ഉച്ചഭക്ഷണത്തിനു പുറമെ കൂടുതൽ നേരങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നിരക്കിൽ അരി നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളത്തിന് നേരത്തേ ലഭിച്ചിരുന്ന 16 ലക്ഷം ടണ്‍ അരി പുനഃസ്ഥാപിക്കണം. അതിനു പുറമെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ 50,000 ടണ്‍ അരികൂടി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ; ഏഴംഗ കേന്ദ്ര സമിതിയിൽ കേരളവും
01:12 AM Nov 26, 2021 | Deepika.com