ന്യൂഡൽഹി: ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ പോരാട്ടം കടുപ്പിക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ഡൽഹിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി.
സോണിയ പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ കൂടിക്കാഴ്ചയൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നു മമത പറഞ്ഞു. “എന്തിനാണ് സോണിയയെ എല്ലാ തവണയും കാണേണ്ടത്? ഭരണഘടനാപരമായി അത് അനുശാസിക്കുന്നില്ല” എന്നും മമത പിന്നീടു കൂട്ടിച്ചേർത്തു.
ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങൾക്കിടെയാണു കോണ്‍ഗ്രസിനോടുള്ള മമതയുടെ മുനവച്ച മറുപടി. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയിലേക്കും വലിയ പ്രതിപക്ഷ കേന്ദ്രമായ മുംബൈയിലേക്കും താൻ യാത്ര ചെയ്യുമെന്നും മമത പറഞ്ഞു.
ബിഎസ്എഫിന്റെ ബംഗാളിലെ അധികാരപരിധി, ത്രിപുര അക്രമങ്ങൾ എന്നിവയും പ്രകൃതിദുരന്ത സഹായമായി ബംഗാളിനു 96,605 കോടി രൂപ നൽകണമെന്ന ആവശ്യവും പ്രധാനമന്ത്രിയുമായി മമത ചർച്ച നടത്തി. ചുഴലിക്കാറ്റിലെ നഷ്ടം വിലയിരുത്താൻ മോദി ബംഗാളിലെത്തിയപ്പോൾ യോഗത്തിൽ പങ്കെടുക്കാതെ മമത സ്ഥലം വിട്ടതു വിവാദമായിരുന്നു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയെ തകർത്ത് വൻവിജയം നേടിയ ആവേശത്തിലായിരുന്നു മമതയുടെ ഇന്നലത്തെ കൂടിക്കാഴ്ച.
യുപിയിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനു സഹായം വേണമെങ്കിൽ നൽകുമെന്നു മമത അറിയിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂലിനു കഴിയുമെങ്കിൽ പോകും. ഗോവയിലും ഹരിയാനയിലും തൃണമൂൽ ജൈത്രയാത്ര ആരംഭിച്ചു.
മറ്റു ചില സ്ഥലങ്ങളിൽ പ്രാദേശിക പാർട്ടികൾ പോരാടട്ടെ. അവർക്കുവേണ്ടി പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സഹായിക്കുമെന്നും മമത വ്യക്തമാക്കി.
മോദിയുമായി മമത കൂടിക്കാഴ്ച നടത്തി
12:29 AM Nov 25, 2021 | Deepika.com