അമരാവതി: മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ആന്ധ്രപ്രദേശിൽ മരിച്ചവരുടെ എണ്ണം 33 ആയി. കഡപ്പ ജില്ലയിൽ മാത്രം 18 പേർ മരിച്ചു.
റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു. നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. ആയിരക്കണക്കിനു കന്നുകാലികൾ ചത്തു. നിരവധി വീടുകൾ തകർന്നു.
എസ്പിഎസ് നെല്ലൂർ ജില്ലയിൽ സോമശില അണക്കെട്ടിൽനിന്ന് രണ്ടു ലക്ഷം ക്യൂസെക്സ് വെള്ളം തുറന്നുവിട്ടതോടെ ചെന്നൈ-കോൽക്കത്ത ദേശീയപാതയിൽ പലയിടത്തും വെള്ളംകയറി. പദുഗുപാഡുവിൽ ചെന്നൈ-വിജയവാഡ ഗ്രാൻഡ് ട്രങ്ക് റെയിൽപ്പാത മുങ്ങിയതോടെ 17 എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. നെല്ലൂരിനും വിജയവാഡയ്ക്കുമിടയിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
ബസ് സർവീസ് നിർത്തിവച്ചതോടെ നെല്ലൂർ ആർടിസി ബസ് സ്റ്റേഷനിൽ നൂറുകണക്കിനാളുകൾ കുടുങ്ങി. ശ്രീകാളഹസ്തിയിൽനിന്നുള്ള വാഹനങ്ങൾ തൊട്ടംബേഡ് ചെക്ക്പോസ്റ്റിൽനിന്ന് പാമുരു, ദർശി വഴി തിരിച്ചുവിട്ടു. കഡപ്പ ജില്ലയിലെ കമലാപുരത്ത് കഡപ്പ-അനന്തപുരമു ജില്ലകളെ ബന്ധിപ്പിക്കുന്ന പാപാഗ്നി നദിക്കുകുറുകേയുള്ള പാലം തകർന്നു. വെളിഗല്ലു അണക്കെട്ടു തുറന്നതാണു പാലം തകരാൻ ഇടയാക്കിയത്.
പെരുമഴ: ആന്ധ്രയിൽ മരണം 33 ആയി
01:03 AM Nov 22, 2021 | Deepika.com