ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷൻ ഏകീകരിക്കാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇതിനായി 1969ലെ ജനന, മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യും. നിലവിൽ രജിസ്ട്രേഷൻ നടത്തുന്നത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ്. പുതിയ ഭേദഗതി അനുസരിച്ച് സംസ്ഥാനതല വിവരങ്ങൾ കേന്ദ്രസർക്കാരുമായി പങ്കുവയ്ക്കണം.
ജനന, മരണ രജിസ്ട്രേഷൻ വിവരങ്ങൾ ജനസംഖ്യാ രജിസ്റ്റർ, വോട്ടർപട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പരിഷ്കരിക്കാനും കൃത്യത ഉറപ്പാക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കും.
ഭേദഗതി നടപ്പായാൽ പ്രസ്തുത വിവരങ്ങൾ ജനസം ഖ്യാ രജിസ്ട്രേഷൻ പുതുക്കുന്നതിനായി ഉപയോഗിക്കാൻ കഴിയും. നിലവിൽ സംസ്ഥാനങ്ങളിൽ പ്രാദേശിക തലത്തിലാണ് ജനന, മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നത്.
ഇതിന് പകരം സംസ്ഥാനം ചീഫ് രജിസ്ട്രാറെ നിയമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഭേദഗതി നടപ്പിലായാൽ രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് ജനസംഖ്യാ രജിസ്ട്രേഷൻ കേന്ദ്രം പുതുക്കിയേക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ജനന, മരണ രജിസ്ട്രേഷൻ ഏകീകരിക്കുന്നു
01:02 AM Oct 29, 2021 | Deepika.com