മുംബൈ: ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ മതം സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ. സമീർ ഹിന്ദുവായാണു ജനിച്ചതെന്നും ഒരിക്കലും മതം മാറിയിട്ടില്ലെന്നും ക്രാന്തി രേദ്കർ പറഞ്ഞു.
2006ൽ സമീർ മുസ്ലിമായിരുന്നെന്ന, അദ്ദേഹത്തിന്റെ ആദ്യ വിവാഹം നടത്തിയ ഖാസിയുടെ ആരോപണം ക്രാന്തി തള്ളി. ഇസ്ലാം മതവിശ്വാസിയായ അമ്മയുടെ ആഗ്രഹം സഫലീകരിക്കുന്നതിനുവേണ്ടി മാത്രമാണു സമീർ 2006ൽ നിക്കാഹിനു തയാറായതെന്ന് അവർ വ്യക്തമാക്കി. നിക്കാഹ് നാമയിലെ ഒപ്പ് സമീറിന്റേതാണെന്നു ക്രാന്തി സമ്മതിച്ചു.
എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിന്റെ ആരോപണങ്ങൾ തള്ളിയ ക്രാന്തി, തന്റെ ഭർത്താവിനെതിരേ മാലിക് തരംതാണ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നു കുറ്റപ്പെടുത്തി. ആദ്യഭാര്യ ഡോ. ഷബാന ഖുറേഷിയുമായുള്ള ബന്ധം 2016ൽ വേർപെടുത്തിയ സമീർ വാങ്കഡെ, തൊട്ടടുത്ത വർഷമാണ് മറാഠി നടികൂടിയായ ക്രാന്തിയെ വിവാഹം ചെയ്യുന്നത്.
സമീർ മുസ്ലിമായാണു ജനിച്ചതെന്നും യുപിഎസ്സി പരീക്ഷ ജയിച്ചശേഷം ഹിന്ദു എസ് സി വിഭാഗത്തിൽ ഉൾപ്പെടുന്നതിനും സംവരണ ആനൂകൂല്യങ്ങൾ ലഭിക്കുന്നതിനുമായി ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ ചമച്ചെന്നും നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ആരോപിച്ചു.
ആര്യൻ ഖാന്റെ അറസ്റ്റിനു പിന്നാലെ സമീർ വാങ്കഡയ്ക്കെതിരേ പണാപഹരണ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൽ അദ്ദേഹത്തിനെതിരേ എൻസിബി വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാങ്കഡെയുടെ ആദ്യവിവാഹം ഇസ്ലാം ആചാരപ്രകാരം
മുംബൈ: നർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ജാതി സർട്ടിഫിക്കറ്റ് തിരുത്തിയെന്ന മഹാരാഷ്ട്ര മന്ത്രിയുടെ ആരോപണം സങ്കീർണമാക്കി, വാങ്ക്ഡെയുടെ വിവാഹത്തിനു കാർമികത്വം വഹിച്ച മുസ്ലിം പുരോഹിതന്റെ മൊഴി.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിലൂടെ വിവാദനായകനായ വാങ്കഡെ ആദ്യവിവാഹം നടക്കുന്പോൾ ഇസ്ലാം വിശ്വാസിയായിരുന്നുവെന്നാണ് ക്വാസിയായി മൗലാന മുജമ്മിൽ അഹമ്മദിന്റെ വെളിപ്പെടുത്തൽ.
നിക്കാഹ് നാമയിലെ ഒപ്പ് സമീറിന്റേത്; പക്ഷേ മുസ്ലിമല്ലെന്ന് ഭാര്യ
12:59 AM Oct 28, 2021 | Deepika.com