ന്യൂഡൽഹി: സ്വകാര്യതയെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ബാധിച്ചു എന്നു വ്യക്തമായതിനാലാണ് പെഗാസസ് ഫോണ് ചോർത്തൽ സംബന്ധിച്ച പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റീസ് എൻ.വി. രമണ വിശദീകരിച്ചു.
വിവരസാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. രാജ്യസുരക്ഷ മുൻനിർത്തി ഭീകര പ്രവർത്തനങ്ങൾ തടയുന്നതിനായി മാത്രമേ സ്വകാര്യതയിൽ വിട്ടുവീഴ്ച അനുവദിക്കൂ.
സർക്കാരോ ബാഹ്യ ഏജൻസികളോ നിരീക്ഷിക്കുകയോ ചാരക്കണ്ണ് പതിപ്പിക്കുകയോ ചെയ്യുന്പോൾ പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം സ്വാഭാവികമായി ഹനിക്കപ്പെടുകയാണെന്നും കോടതി വ്യക്തമാക്കി.
ഇതു സംബന്ധിച്ച ആരോപണങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിച്ചു. ആരോപണങ്ങളിൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ല. വിദേശരാജ്യങ്ങളും സമാന ആരോപണങ്ങൾ ഉന്നയിക്കുകയും വിദേശ കക്ഷികൾ ഇതിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിൽ വിദേശ ഭരണകൂടമോ ഏജൻസിയോ സ്വകാര്യ സ്ഥാപനങ്ങളോ പങ്കാളികളായിട്ടുണ്ട് എന്ന സാധ്യതയും മുൻനിർത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വിധിയിൽ വ്യക്തമാക്കുന്നു.
സർക്കാരിനെതിരേ പൗരന്മാരുടെ അവകാശങ്ങൾ ഹനിച്ചു എന്ന ആരോപണമാണുള്ളത്. വിവരങ്ങൾ ചോർത്താൻ സോഫ്റ്റ്വേയർ ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതു തന്നെയാണെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യതയിലേക്ക് പെഗാസസ് നുഴഞ്ഞു കയറിയെന്നു സുപ്രീംകോടതി
12:59 AM Oct 28, 2021 | Deepika.com