ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി 40 കിലോമീറ്ററിലേറെ വേഗത്തിൽ പറന്നാൽ പിടി വീഴും, പിഴയും ചുമത്തും.
വേഗപരിധി ലംഘിച്ചാൽ ഗുരുതര ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്ന കരട് നിയമം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. ഒൻപതു മാസത്തിനും നാലു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്പോൾ നിർബന്ധമായും ബിഐഎസ് മാർക്കുള്ള ക്രാഷ് ഹെൽമെറ്റ് ധരിച്ചിരിക്കണം.
ഈ പ്രായത്തിലുള്ള കുട്ടികൾ പിന്നിലിരുന്നു യാത്ര ചെയ്യുന്പോൾ ടുവീലർ ഓടിക്കുന്നയാളുമായി സുരക്ഷാകവചത്തിൽ ബന്ധിക്കണം. വേഗപരിധിയും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴ ചുമത്തുകയും മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. നാലു വയസിനു മുകളിലുള്ള കുട്ടികൾക്കു നിലവിൽ ഹെൽമെറ്റ് നിർബന്ധമാണ്.
കുട്ടികൾക്കായി നൈലോണ്കൊണ്ടു നിർമിച്ച സുരക്ഷാ കവചത്തിന്റെ മാതൃകയും ഗതാഗത മന്ത്രാലയം പുറത്തിറക്കി. ബെൽറ്റ് പോലെ ഘടിപ്പിക്കാവുന്ന സുരക്ഷാ കവചത്തിന് 30 കിലോ വരെ ഭാരം വഹിക്കാൻ കഴിയണം. ദീർഘനാൾ ഈടു നിൽക്കുന്നതും വാട്ടർ പ്രൂഫുമായിരിക്കണം.
വാഹനം ഓടിക്കുന്ന ആളുടെ തോളിലൂടെ ഘടിപ്പിക്കാവുന്ന വിധത്തിലും കുട്ടികളുടെ നെഞ്ചിനു സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തിലുമാണ് കവചത്തിന്റെ രൂപകൽപ്പന. ഹെൽമെറ്റ് കുട്ടികളുടെ തലയ്ക്ക് കൃത്യമായി പാകമാകുന്നതായിരിക്കണം. സൈക്കിൾ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഹെൽമെറ്റും ഉപയോഗിക്കാം.
കരട് നിയമഭേദഗതിക്ക് അംഗീകാരം ലഭിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. കരട് നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് 24 ദിവസത്തിനുള്ളിൽ നിർദേശങ്ങളും വിയോജിപ്പുകളും അറിയിക്കാം. ഭേദഗതിക്കുശേഷം നിയമം കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം 2021 എന്നറിയപ്പെടും.
സെബി മാത്യു
ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്കു ബെൽറ്റും ഹെൽമറ്റും നിർബന്ധമാക്കി
02:05 AM Oct 27, 2021 | Deepika.com