ന്യൂഡൽഹി: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ പെഗാസസ് ഫോണ് ചോർത്തൽ കേസിൽ സുപ്രീംകോടതി ഇന്നു വിധി പറയും.
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് പ്രമുഖരുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് നൽകിയ പത്തോളം ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പെഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ രാജ്യസുരക്ഷ മുൻനിർത്തി ഉത്തരം സത്യവാങ്മൂലമായി നൽകാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സർക്കാർ തന്നെ മുന്നോട്ടുവച്ച വിദഗ്ധ സമിതി അന്വേഷണം ആകാമെന്ന കാര്യത്തിൽ കോടതിയും യോജിച്ചത്.
എന്നാൽ, വിദഗ്ധ സമിതിയിൽ അംഗമാകാൻ ചിലർ വൈമുഖ്യം പ്രകടിപ്പിച്ചതിനാലാണ് വിധി വൈകുന്നതെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണതന്നെ നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാൽ ഭീകരസംഘടനകൾ ഇതു മുതലെടുക്കും. രാജ്യസുരക്ഷയ്ക്കു ഭീഷണിയുമാകും എന്നാണ് മുൻപ് കേസ് പരിഗണിച്ചപ്പോൾ സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്.
എന്നാൽ, ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ച് ഒരു വിദഗ്ധസമിതി വിഷയം അന്വേഷിക്കാമെന്നും സമിതിയുടെ റിപ്പോർട്ട് കോടതിക്കു നൽകാമെന്നുമാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരുൾപ്പെ ടെ നൂറുകണക്കിന് ആളുകളുടെ ഫോണ് ചോർത്തിയതിനെതിരേയാണ് മാധ്യമപ്രവർത്തകും ആക്ടിവിസ്റ്റുകളും കോടതിയെ സമീപിച്ചത്.
പെഗാസസ് ഫോൺ ചോർത്തൽ: സുപ്രീംകോടതി വിധി ഇന്ന്
02:05 AM Oct 27, 2021 | Deepika.com