ന്യൂഡൽഹി: കെഎസ്ആർടിസിയിൽ സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പുതിയ പദ്ധതി സുപ്രീംകോടതിക്കു നൽകി. സ്ഥിരപ്പെടും മുൻപ് ജോലി ചെയ്ത കാലവും പെൻഷൻ നിശ്ചയിക്കാൻ പരിഗണിക്കണമെന്ന കേസിലാണ് നടപടി.
പുതിയ പദ്ധതി അനുസരിച്ച് ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കൽ ജീവനക്കാർ എന്നിവർ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി കണക്കാക്കി ജൂലൈ 2021 മുതലുള്ള പെൻഷൻ മാത്രമേ നൽകുകയുള്ളൂ എന്നാണു വ്യവസ്ഥ.
മാസം ചുരുങ്ങിയത് പത്തുദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവരെ മാത്രമേ പെൻഷൻ കണക്കാക്കാൻ പരിഗണിക്കുകയുള്ളൂ. എന്നാൽ പത്തുദിവസം പോലും ജോലി ഇല്ലാതിരുന്ന മാസങ്ങളുടെ അൻപത് ശതമാനവും ആകെ പെൻഷന്റെ കണക്കെടുപ്പിനായി കൂട്ടുമെന്നും അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനെ സുപ്രീംകോടതിക്ക് കൈമാറിയ പദ്ധതിയിൽ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
2000, 2001, 2007 വർഷങ്ങളിൽ സ്ഥിരപ്പെട്ട 2,939 ജീവനക്കാർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക പെൻഷൻ ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങൾ ഒന്നും നൽകില്ല. പദ്ധതിക്കു സുപ്രീംകോടതി അംഗീകാരം നൽകുന്ന അന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ അപേക്ഷ നൽകണം.
കെഎസ്ആർടിസി പെൻഷൻ പദ്ധതി സുപ്രീംകോടതിക്കു സമർപ്പിച്ചു
01:57 AM Oct 27, 2021 | Deepika.com