ന്യൂഡൽഹി: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിലെ ലഹരിമരുന്നു വേട്ട കേസിൽ അന്വേഷണം നയിക്കുന്ന നാർകോട്ടിക്സ് ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഇന്നലെ എൻസിബിയുടെ ഡൽഹിയിലെ ആസ്ഥാന കാര്യാലയം സന്ദർശിച്ചു.
നാർകോട്ടിക്സ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി രണ്ടുമണിക്കൂർ കൂടിക്കാഴ്ച നടത്തിയതായാണു വിവരം. എൻസിബി ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാനുമായി കൂടിക്കാഴ്ച നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ എൻസിബി സോണൽ ഓഫീസുകളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ ആസ്ഥാനത്തെത്തിയിരുന്നു.
തന്നെ ആരും വിളിച്ചുവരുത്തിയിട്ടില്ലെന്നും തുടരന്വേഷണത്തിന്റെ ഭാഗമായാണ് ആസ്ഥാനകാര്യാലയം സന്ദർശിക്കുന്നതെന്നും ഡൽഹി വിമാനത്താവളത്തിലെത്തിറങ്ങിയയുടൻ സമീർ വാങ്കഡെ പറഞ്ഞു. തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നാഗ്രലെയ്ക്കു പരാതി നല്കിയിരുന്നു.
ആര്യൻ ഖാനെ വിട്ടയയ്ക്കാൻ വാങ്കഡെ 25 കോടി രൂപ കൈക്കൂലി ചോദിച്ചെന്ന സാക്ഷികളിലൊരാളുടെ സത്യവാങ്മൂലം വിവാദമായിരുന്നു.
ലഹരിവേട്ട: എൻസിബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ ഡൽഹി ആസ്ഥാനത്തെത്തി
01:57 AM Oct 27, 2021 | Deepika.com