ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ചു നാളെ തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി. ഇക്കാര്യത്തിൽ മേൽനോട്ട സമിതി അടിയന്തര റിപ്പോർട്ട് നൽകണം.
“കേരളത്തിലെ പ്രളയ സാഹചര്യം മുന്നിൽക്കണ്ട് മുല്ലപ്പെരിയാർ ഡാമിനു മീതെ ഉയർന്ന ആശങ്കകൾ മനസിലാക്കുന്നു. ഇത് ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയവേദിയിലെ വിഷയമല്ല’’-സുപ്രീംകോടതി വ്യക്തമാക്കി.
കേരള-തമിഴ്നാട് സർക്കാരുകളുമായി ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കി മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ സമർപ്പിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി നിർദേശിച്ചു. സമിതി യുടെ റിപ്പോർട്ട് ലഭിച്ചശേഷം കോടതി തീരുമാനം എടുക്കും. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിഷയം നാളെ വീണ്ടും പരിഗണിക്കും.
കേരളത്തിന്റെയോ തമിഴ്നാടിന്റെയോ ഭാഗത്ത് നിഷ്ക്രിയത്വം ഉണ്ടായാൽ തങ്ങൾക്ക് ഇടപെടേണ്ടിവരുമെന്നും ജസ്റ്റീസ് ഖാൻവിൽക്കർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോണ്മെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് ഉയർത്തിയ ആശങ്കകളും പരാതിക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തി.
എന്തൊക്കെ അപകടസാധ്യതകളാണ് ഡാമിനെ ചുറ്റിപ്പറ്റിയുള്ളതെന്ന് അറിയില്ല. അക്കാര്യം മേൽനോട്ട സമിതിയാണ് തീരുമാനിക്കേണ്ടത്. മുല്ലപ്പെരിയാറിലെ ജലനിരപ്പുയരുന്നതു തടയാൻ തമിഴ്നാടിന് അടിയന്തര നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നു നൽകിയ രണ്ടു ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
കനത്ത മഴ മൂലം ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുവെന്നും 50 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും ഡോ. ജോസ് ജോസഫിനുവേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് ചൂണ്ടിക്കാട്ടി.
2014, 2016 വർഷങ്ങളിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് ജലനിരപ്പ് 142 അടിവരെ നിലനിർത്താൻ തമിഴ്നാടിന് അവകാശമുണ്ടെന്നു തമിഴ്നാട് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ വി. കൃഷ്ണമൂർത്തി വാദിച്ചു.
അതേസമയം, കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത കേസ് പരിഗണിക്കുന്ന ദിവസം വരെ ജലനിരപ്പ് 137 അടിയാക്കി നിർത്താൻ തമിഴ്നാടിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു.
സെബി മാത്യു
മുല്ലപ്പെരിയാർ ജലനിരപ്പിൽ സുപ്രീംകോടതി; നാളെ തീരുമാനിക്കണം
01:20 AM Oct 26, 2021 | Deepika.com