ന്യൂഡൽഹി: സിപിഎമ്മിന്റെ രാഷ്ട്രീയ നയം തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചു മാത്രമുള്ളതല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പാർട്ടിയുടെ രാഷ്ട്രീയ നിലപാട് തന്നെയാണ് രാഷ്ട്രീയ അടവുനയം. തെരഞ്ഞെടുപ്പുകൾ വരുന്പോൾ രാഷ്ട്രീയ നയത്തിന്റെ ഭാഗമായ തീരുമാനങ്ങൾ ബാധകമാക്കുകയാണ് ചെയ്യുന്നത്.
അടുത്ത പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കാനുള്ള രരാഷ്ട്രീയ അടവുനയത്തിന്റെ കരടിന് പോളിറ്റ് ബ്യൂറോ അന്തിമ രൂപം നൽകുമെന്നും ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിക്കു ശേഷം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ യെച്ചൂരി വിശദീകരിച്ചു.
നിലവിൽ ബിജെപിയെ എതിർക്കാൻ കോണ്ഗ്രസ് പ്രാപ്തമല്ലെന്ന തരത്തിലുള്ള ചർച്ചകൾ കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകളൊന്നും നടന്നില്ലെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. സിപിഎം രാജ്യത്തെ ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്താണ് മുന്നോട്ടു നീങ്ങുന്നത്. ബിജെപിയെ എതിർക്കുകയും തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് എതിരായ വോട്ടുകൾ പരമാവധി സമാഹരിക്കുകയുമാണ് പ്രഥമ ലക്ഷ്യം.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകസമരം ഒരു വർഷം പൂർത്തിയാകാറായി. ഈ സാഹചര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് മറികടന്ന് കർഷകർക്കു മുന്നോട്ടു നീങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന്, കർഷകസമരത്തിന്റെ ഭാവി രൂപരേഖ തീരുമാനിക്കേണ്ടത് കർഷക സംഘടനകൾ തന്നെയാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരപരിപാടികൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റി പൂർണ പിന്തുണയും പ്രഖ്യാപിച്ചു. കർഷകസമരത്തിന് ഒരു വർഷം പൂർത്തിയാകുന്ന നവംബർ 26ന് സിപിഎമ്മിന്റെ എല്ലാ പാർട്ടി ഘടകങ്ങളും പൂർണ പിന്തുണ നൽകണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.
വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ധന വിലവർധന, പാചകവാതക വില അനിയന്ത്രിതമായി വർധിച്ചു. യാത്രാക്കൂലി വർധനവ് അവശ്യസാധനങ്ങളുടെ വിലവർധനയിലേക്കും വഴിവച്ചു.
കേന്ദ്രസർക്കാരിന്റെ പ്രതിദിന ദുർവ്യയത്തിന് പണം കണ്ടെത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ രാഷ്ട്രീയ നയലക്ഷ്യം തെരഞ്ഞെടുപ്പു മാത്രമല്ലെന്നു യെച്ചൂരി
12:46 AM Oct 26, 2021 | Deepika.com