ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിൽ സുപ്രീംകോടതി തീരുമാനം എടുക്കുന്നതുവരെ ഈ അധ്യയനവർഷം നീറ്റ് പിജി കോഴ്സുകൾക്കുള്ള കൗണ്‍സലിംഗ് നടത്തില്ലെന്ന് കേന്ദ്രം.
വിഷയത്തിൽ കോടതി തീരുമാനം എടുക്കുന്നതിനു മുൻപ് കൗണ്‍സലിംഗ് നടന്നാൽ വിദ്യാർഥികൾ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒക്ടോബർ 24 മുതൽ 29 വരെ കൗണ്‍സലിംഗ് നടത്തുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് നിർദേശം നൽകിയിരുന്നു എന്നു പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് സുപ്രീംകോടതി തീരുമാനം എടുക്കാതെ കൗണ്‍സലിംഗ് ആരംഭിക്കില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വ്യക്തമാക്കിയത്.
മെഡിക്കൽ സീറ്റുകളിൽ സ്ഥിരീകരണം ഉറപ്പുവരുത്തുന്നതിനായാണ് കോളജുകൾക്ക് ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ നിർദേശം അറിയിച്ചത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി തിങ്കളാഴ്ചതന്നെ മറ്റൊരു നിർദേശംകൂടി അയച്ചിട്ടുണ്ട്. എന്തു തന്നെയായാലും കോടതി തീരുമാനം എടുക്കാതെ ഒരു കാരണവശാലും കൗണ്‍സലിംഗ് ആരംഭിക്കില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഉറപ്പു നൽകി.
മെഡിക്കൽ ബിരുദാനന്തര കോഴ്സുകൾക്കുള്ള അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനവും സംവരണം ഏർപ്പെടുത്താനാണ കഴിഞ്ഞ ജൂലൈയിൽ സർക്കാർ തീരുമാനിച്ചത്. കേസ് 28നു വീണ്ടും പരിഗണിക്കും.
നീറ്റ് പിജി കൗണ്‍സലിംഗ് നടത്തില്ലെന്നു കേന്ദ്രം
12:44 AM Oct 26, 2021 | Deepika.com