ന്യൂഡൽഹി: ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പ്രതികളായ ലഹരിമരുന്നുവേട്ട കേസിൽ എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കെഡെ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന സാക്ഷികളിലൊരാളുടെ മൊഴിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി.
എൻസിബി ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എൻസിബിക്കെതിരേയുള്ള ഏത് ആരോപണവും അന്വേഷണവിധേയമാക്കും. അന്വേഷണം സുതാര്യവും പക്ഷപാതരഹിതവുമായിരിക്കുമെന്ന് ഗ്യാനേശ്വർ സിംഗ് അഭിപ്രായപ്പെട്ടു.
വാങ്കഡെ തുടർന്നും കപ്പലിലെ ലഹരിമരുന്നുകേസ് അന്വേഷിക്കുമോ എന്ന ചോദ്യത്തിന്, തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് വാങ്കഡെയുടെ മൊഴികൂടി രേഖപ്പെടുത്തിയശേഷം അതേക്കുറിച്ചു പ്രതികരിക്കാമെന്ന് ഗ്യാനേശ്വർ സിംഗ് പറഞ്ഞു.
കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിലാണ്, ആര്യനെ വിട്ടയയ്ക്കാൻ സമീർ വാങ്കഡെ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണമുന്നയിച്ചത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ ബോഡി ഗാർഡാണ് പ്രഭാകർ.
ഒക്ടോബർ മൂന്നിന് എൻസിബി റെയ്ഡിനു പിന്നാലെ ഗോസാവി ഒളിവിൽ പോയി. ഷാരുഖ് ഖാന്റെ മാനേജറുമായി ഗോസാവി കൂടിക്കാഴ്ച നടത്തിയെന്നും അതുപ്രകാരം വാങ്കഡെയുടെ സാന്നിധ്യത്തിൽ പത്തു വെള്ളപേപ്പറുകളിൽ തന്റെ ഒപ്പ് ഇടാൻ ആവശ്യപ്പെട്ടതായും പ്രഭാകർ അവകാശപ്പെട്ടിരുന്നു.
അതേസമയം, സാക്ഷിമൊഴിയിൽ കോടതികൾ എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് വാങ്കഡെ സമർപ്പിച്ച ഹർജി കോടതി തള്ളിക്കളഞ്ഞു. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അന്വേഷണം ആവശ്യമായിവന്നാൽ കോടതികൾക്ക് ഇടപെടാതിരിക്കാനാവില്ലെന്നു പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീൽ നിരീക്ഷിച്ചു.
വാങ്കഡെയ്ക്കെതിരേയുള്ള തെളിവുകൾ ശേഖരിക്കാൻ ഗ്യാനേശ്വറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം മുബൈയിലെത്തി. വാങ്കഡെയ്ക്കു വധഭീഷണിയുണ്ടെന്നും അദ്ദേഹത്തെ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എൻസിബിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
കൈക്കൂലിക്കേസ്: സമീർ വാങ്കഡെയ്ക്കെതിരേ വിജിലൻസ് അന്വേഷണം
12:44 AM Oct 26, 2021 | Deepika.com