ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച റോമിലെത്തുന്പോൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ വിദേശകാര്യമന്ത്രാലയം.
റോമിൽ ജി 20 ഉച്ചകോടി, യുകെയിലെ ഗ്ലാസ്ഗോയിൽ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ കോപ്- 26 ഉച്ചകോടി എന്നിവയ്ക്കായി വെള്ളിയാഴ്ച മുതൽ നവംബർ രണ്ടു വരെയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്ര.
റോം, യുകെ സന്ദർശനത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദാഗ്രി ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതു പോലെ മാർപാപ്പയെ മോദി സന്ദർശിക്കുമോയെന്നു പത്രക്കുറിപ്പിൽ വ്യക്തമാക്കിയില്ല.
പ്രധാനമന്ത്രിയുടെ ഇറ്റലി, യുകെ സന്ദർശനത്തെക്കുറിച്ചുള്ള വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയുടെ ട്വിറ്ററിലെ കുറിപ്പിലും ഇക്കാര്യത്തിൽ മൗനം പാലിച്ചു. ഇതോടെ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി മോദി സന്ദർശിക്കുന്നതും ഇന്ത്യയിലേക്കു ക്ഷണിക്കുന്നതും അനിശ്ചിതത്വത്തിലായി.
എന്നാൽ, മാർപാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നു കേന്ദ്രസർക്കാരിലെ ഉന്നതൻ വ്യക്തമാക്കി. റോമിലെ ജി 20 ഉച്ചകോടി, സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നവംബർ ഒന്നിനു നടക്കുന്ന കോപ്-26 ഉച്ചകോടി എന്നിവയ്ക്കിടെയാകും വിവിധ രാജ്യങ്ങളുടെ തലവന്മാരുമായി മോദി ചർച്ച നടത്തുക.
എന്നാൽ ശനിയാഴ്ച തുടങ്ങുന്ന ജി 20 സമ്മേളനത്തിനായി വെള്ളിയാഴ്ച തന്നെ മോദി റോമിലെത്തുന്നത് മാർപാപ്പയെ കാണുന്നതിനു വേണ്ടി ആകാമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി സമ്മേളനം 30,31 തീയതികളിൽ റോമിലാണു നടക്കുക.
അഫ്ഗാനിസ്ഥാൻ, കൊറോണ വൈറസ്, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിൽ ലോകരാഷ്ട്രങ്ങൾ ഏകോപിത നിലപാട് സ്വീകരിക്കണമെന്നു സമ്മേളനത്തിൽ മോദി ആവശ്യപ്പെടുമെന്നാണു പ്രതീക്ഷ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷം റോം ഉച്ചകോടിയിൽ പ്രധാനമായ ചർച്ചയാകുമെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ലോകത്തിലെ പ്രധാന സാന്പത്തിക ശക്തികളുടെ ഗ്രൂപ്പായ ജി 20ന്റെ 2023ലെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാർപാപ്പ-മോദി കൂടിക്കാഴ്ച അനിശ്ചിതത്വത്തിൽ
01:28 AM Oct 25, 2021 | Deepika.com