മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ മോചിപ്പിക്കുന്നതിനു പിതാവ് ഷാരൂഖ് ഖാനോടു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും മറ്റുചിലരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കേസിലെ ദൃക്സാക്ഷി.
അതേസമയം, പ്രഭാകർ സയിൽ എന്ന സാക്ഷി മാധ്യമപ്രവർത്തകർക്കു മുന്പാകെ നടത്തിയ അവകാശവാദം എൻസിബി അധികൃതർ നിഷേധിച്ചു. പത്തോളം വെള്ള പേപ്പറുകളിൽ ഒപ്പിട്ടുനൽകാൻ ആവശ്യപ്പെട്ടുവെന്നും സയിൽ പറഞ്ഞു.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ ഈ മാസം മൂന്നിനാണ്, മുംബൈ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഉൾപ്പെടെ പ്രതികളെ അറസ്റ്റ്ചെയ്തത്. ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് മുംബൈ ആർതർ റോഡ് ജയിലിൽ വിചാരണത്തടവുകാരനായി തുടരുകയാണ് ആര്യൻ. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസവിക്കെതിരേ പൂന പോലീസ് അടുത്തിടെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വിദേശത്ത് ജോലി നൽകാമെന്നു വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച കേസിലാണിത്.
എൻസിബി ഉദ്യോഗസ്ഥരും ഗോസവിയും സാം ഡിസൂസ എന്നയാളും ചേർന്നാണ് 25 കോടി കൈക്കൂലി ആവശ്യപ്പെട്ടതെന്നാണു പ്രഭാകർ സയിലിന്റെ ആരോപണം. ഗോസവിയുടെ സുരക്ഷാഗാർഡാണു പ്രഭാകർ സയിൽ.
സാം ഡിസൂസയും ഗോസവിയും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതു താൻ കേട്ടെന്നും ഇതിൽ 8 കോടി രൂപ സമീർ വാങ്കഡെയ്ക്കു നൽകിയെന്നുമാണു സയിൽ പറയുന്നത്. ഗോസവി തന്റെ കൈയിലും പണം തന്നെന്നും അതു സാം ഡിസൂസയ്ക്കു കൈമാറിയെന്നും പ്രഭാകർ പറഞ്ഞു. ഗോസവി ഒളിവിലാണെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും പ്രഭാകർ തുടർന്നു.
എന്നാൽ,എൻസിബിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ആരോപണമാണിതെന്നും അടിസ്ഥാനരഹിതമായ കാര്യമാണു പറയുന്നതെന്നും എൻസിബി വൃത്തങ്ങൾ പ്രതികരിച്ചു. ഓഫീസിൽ സിസിടിവി കാമറകൾ ഉണ്ടെന്നും ഇത്തരത്തിലൊരു കാര്യവും സംഭവിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ആര്യൻ ഖാന്റെ അറസ്റ്റ്: 25 കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം; നിഷേധിച്ച് എൻസിബി സംഘം
01:01 AM Oct 25, 2021 | Deepika.com