ന്യൂഡൽഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ ജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷനിൽ 100 കോടി നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് മൻ കി ബാത്ത് പരിപാടിയുടെ 82-ാമത് ലക്കം ഇന്നലെ രാവിലെ പ്രക്ഷേപണം ചെയ്തത്. ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ഉത്തരാഖണ്ഡിലെ ആരോഗ്യ പ്രവർത്തകരുമായും പ്രധാനമന്ത്രി സംസാരിച്ചു.
എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി ഇത്രയധികം വിജയമാക്കുന്നതിന് സഹായിച്ച ഓരോ ഇന്ത്യക്കാരനെയും അഭിനന്ദിച്ചു. ഇത്രയും ജനങ്ങൾക്ക് വാക്സിൻ നൽകാൻ സാധിച്ചത് രാജ്യത്തിന്റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. 100 കോടി വാക്സിനേഷൻ രാജ്യത്തിന് പുത്തൻ ഉണർവ് നൽകി. കൊറോണ വൈറസിനെതിരേ പൊരുതിയ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർ നിറയെ പ്രതിബന്ധങ്ങൾക്ക് ഇടയിലും രാജ്യത്തെ അഭിമാനനേട്ടത്തിലേക്കെത്തിച്ചു.
സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മവാർഷികദിനമായ ഒക്ടോ ബർ 31 ദേശീയ ഐക്യ ദിനമായി ആചരിക്കും. രാജ്യത്തിന്റെ ഐക്യത്തെ ഉൗട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന അമൃത മഹോത്സവത്തിൽ നിരവധി കലാപരിപാടികൾ സംഘടിപ്പിക്കും.
ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപക ദിനമായ ഇന്നലെ യുഎന്നിന്റെ ആരംഭ കാലം മുതൽ ഇന്ത്യയുമായുള്ള സഹകരണങ്ങളെ കുറിച്ചും ഇന്ത്യയിൽനിന്നുമുള്ള സ്ത്രീകൾ യുഎന്നിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ലിംഗ സമത്വം ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായും മലായാളിയായ ലക്ഷ്മി എൻ. മേനോൻ യുഎന്നിൽ നടത്തിയ പോരാട്ടങ്ങളെ പ്രധാന മന്ത്രി അനുസ്മരിച്ചു.
ഇന്ത്യയിൽ പ്രചാരത്തിലുള്ള ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയ പരന്പരാഗത ചികിത്സാരീതികളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പദ്ധതികൾ ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ രൂപീകരിക്കും. പരന്പരാഗത വൈദ്യത്തിന്റെ ആഗോള തലസ്ഥാനമായി ഇന്ത്യയെ മാറ്റുന്നതിനുള്ള പദ്ധതികൾ ലോകാരോഗ്യ സംഘടന സ്വീകരിച്ചിരുന്നു. ആഘോഷ വേളകളിൽ പരിസര ശുചിത്വം കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
01:01 AM Oct 25, 2021 | Deepika.com