ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായ ഭിന്നത. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിക്ക് സ്വാധീനം കുറവുള്ള മേഖലകളിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമയി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചാണ് കേന്ദ്ര കമ്മിറ്റിയിൽ ഭിന്നാഭിപ്രായമുള്ളത്.
പ്രകാശ് കാരാട്ടും പിണറായി വിജയൻ അടക്കമുള്ള കേരള നേതാക്കളും കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. കേരള ഘടകത്തിന്റെ നിലപാടിനെ അനുകൂലിച്ച് ആന്ധ്ര, തെലങ്കാന ഘടകങ്ങളും രംഗത്തു വന്നു. എന്നാൽ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ ഘടകവും കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിക്കുന്നു.
അടുത്ത വർഷം ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരട് തയാറാക്കാൻ അടുത്തമാസം 13, 14 തീയതികളിൽ പൊളിറ്റ് ബ്യൂറോ ചേരും. ജനുവരിയിൽ കേന്ദ്രകമ്മിറ്റി ചേർന്ന് കരടിന് അംഗീകാരം നൽകും.
കോണ്‍ഗ്രസ് സഹകരണവും അപ്പോൾ വിശദമായി ചർച്ചയ്ക്കെടുക്കും. പാർട്ടി കോണ്‍ഗ്രസിന് രണ്ടു മാസം മുൻപ് കരട് പരസ്യപ്പെടുത്തി അംഗങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം നൽകും.
കോണ്‍ഗ്രസ് സഹകരണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രകമ്മറ്റിയിൽ സംസാരിച്ചുവെന്ന വാർത്ത ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിഷേധിച്ചു. പിബി അംഗങ്ങൾക്ക് സിസിയിൽ സംസാരിക്കാൻ പ്രത്യേക അനുമതി വേണമെന്നും അത് ആർക്കും നൽകിയിരുന്നില്ലെന്നും യച്ചൂരി കൂട്ടിച്ചേർത്തു.
രാഷ്ട്രീയസഖ്യം: സിപിഎമ്മിൽ ഭിന്നത
01:01 AM Oct 25, 2021 | Deepika.com