ന്യൂഡൽഹി: ലഖിംപുർ ഖേരി വിഷയത്തിൽ വിചാരണ നേരിടുന്ന മന്ത്രിപുത്രൻ ആശിഷ് മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ബാധിതനും പ്രമേഹ രോഗിയുമായ മിശ്രയെ ലഖിംപുർ ജില്ലാ ആശുപത്രിയിലേക്കു മാറ്റുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ ശൈലേന്ദ്ര ഭട്നാഗർ അറിയിച്ചു.
കർഷകർക്കുനേരേ അക്രമം ഉണ്ടായതിന് ഒരാഴ്ചയ്ക്കു ശേഷമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് അറസ്റ്റിലായത്. വിചാരണ തടവിനുശേഷം ജുഡീഷൽ കസ്റ്റഡിയിൽ തുടരുന്പോഴാണ് ഡെങ്കിപ്പനി ബാധിച്ചത്.
ആശിഷ് മിശ്രയെ കൂടാതെ അങ്കിത് ദാസ്, ശേഖർ ഭാരതി, ലവ്കുശ് പാണ്ഡ, ആശിഷ് പാണ്ഡെ, ലത്തീഫ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ആശിഷ് മിശ്രയുടെയും പിതാവ് അജയ് മിശ്രയുടെയും വാദം.
അതേസമയം,സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും ആശിഷ് മിശ്രയ്ക്കെതിരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഗൗരവമായ കുറ്റങ്ങൾ ചുമത്തിയിട്ടും ആശിഷ് മിശ്രയുടെ അറസ്റ്റ് വൈകിയതിൽ വിശദീകരണം ആവശ്യപ്പെട്ട സുപ്രീംകോടതി ആവശ്യത്തിന് സാക്ഷികളെ ഉൾപ്പെടുത്താത്തതിനും പോലീസിനെ വിമർശിച്ചിരുന്നു.
ലഖിംപുർ ഖേരി സംഭവം: മന്ത്രിപുത്രൻ ആശിഷ് മിശ്ര ആശുപത്രിയിൽ
01:01 AM Oct 25, 2021 | Deepika.com