ചെന്നൈ: 14 വർഷത്തിനുശേഷം തീപ്പെട്ടി വില കൂട്ടി. ഇതോടെ ഒരുരൂപയായിരുന്ന ഒരു തീപ്പെട്ടിക്ക് രണ്ടു രൂപയാകും. അതേസമയം, കൊള്ളികളുടെ എണ്ണം 36ൽനിന്ന് 50 ആകും. വില വർധന ഡിസംബറിൽ പ്രാബല്യത്തിൽവരും.
അസംസ്കൃത സാമഗ്രികളുടെ വില വർധനവും നിർമാണച്ചെലവുമാണ് വില കൂട്ടാൻ പ്രേരിപ്പിച്ചതെന്ന് നാഷണൽ സ്മോൾ മാച്ച്ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സെക്രട്ടറി വി.എസ്.സേതുരത്നം പറഞ്ഞു.
ഒരു കിലോ റെഡ് ഫോസ്ഫറസിനു വില 410 രൂപയിൽനിന്ന് 850 ആയി ഉയർന്നു. മെഴുക് 72 രൂപയിൽനിന്ന് 85 ആയി. പൊട്ടാസ്യം ക്ളോറേറ്റ് വില 68ൽനിന്ന് 80 ആയി. കൊള്ളികൾക്ക് ആറു രൂപ കൂടി. പുറമേയുള്ള ബോക്സിന് 42 രൂപയിൽനിന്ന് 55 ആയി.
അകത്തുള്ള ബോക്സിന് 10 രൂപ കൂടി. ഇന്ധനവില കൂടിയതോടെ ഉത്പന്നം പല സ്ഥലങ്ങളിലെത്തിക്കുന്നതിനും ചെലവുകൂടി. അഞ്ചു ലക്ഷംപേരാണ് തീപ്പെട്ടി നിർമാണത്തെ ആശ്രയിച്ചു ജീവിക്കുന്നത്. ഇവരിൽ 90 ശതമാനവും സ്ത്രീകളാണെന്ന് സേതുരത്നം പറഞ്ഞു.
തീപ്പെട്ടിക്കന്പനികൾ ഏറെയും തമിഴ്നാട്ടിലെ കോവിൽപട്ടി, സത്തൂർ, ശിവകാശി, തീർഥങ്കൽ, എട്ടയപുരം, കഴുകുമലൈ, ശങ്കരൻകോയിൽ, ഗുഡിയാട്ടം, കാവേരിപക്കം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. വലുതും ചെറുതുമായി ആയിരത്തിലേറെ കന്പനികളുണ്ടെന്നാണു കണക്ക്.
തീപ്പെട്ടി വില രണ്ടു രൂപയാക്കി, കൊള്ളികൾ 50 ആകും
01:01 AM Oct 25, 2021 | Deepika.com