വിജയപുര: കർണാടകയിലെ സിൻദാഗി താലൂക്കിൽ മുസ്ലിം യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് കൊല്ലപ്പെട്ടു. കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി നിംബാർഗിയാണു കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഒരു കിണറ്റിലാണു കണ്ടെത്തിയത്.
ബാലാഗനൂർ ഗ്രാമക്കാരനാണു രവി. മൂന്നു വർഷമായി രവി മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ഇളയ സഹോദരൻ ശശിധർ പറഞ്ഞു. ഇക്കാര്യം അറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ രവിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പലചരക്കു സാധനങ്ങൾ വാങ്ങാനായി വീട്ടിൽനിന്നിറങ്ങിയ രവി രാത്രി എട്ടുമണി കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ രവിയുടെ ബാഗും ചെരിപ്പും കണ്ടെത്തി. തുടർന്ന് പിറ്റേദിവസം പോലീസിൽ പരാതി നല്കുകയായിരുന്നു. രവിയെ തന്റെ വീട്ടുകാർ അപായപ്പെടുത്തുമെന്നു പെൺകുട്ടി വിളിച്ച് അറിയിച്ചിരുന്നു. പെൺകുട്ടി പറഞ്ഞില്ലെങ്കിൽ ഇക്കാര്യം ഞങ്ങൾ അറിയില്ലായിരുന്നു-ശശിധർ പറഞ്ഞു.
പെൺകുട്ടിയുടെ അമ്മാവനെയും ഇളയ സഹോദരനെയും പോലീസ് പിടികൂടി. ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പ്രതികൾ രവി നിംബാർഗിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം കിണറ്റിലെറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കർണാടകയിൽ മുസ്ലിം യുവതിയെ പ്രണയിച്ച യുവാവ് കൊല്ലപ്പെട്ടു
12:52 AM Oct 25, 2021 | Deepika.com