ന്യൂഡൽഹി: ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീംകോടതിയിൽ. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയതിനെതിരേയാണു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ജനസംഖ്യക്ക് ആനുപാതികമായി സ്കോളർഷിപ്പ് നടപ്പാക്കുന്നത് ആനുകൂല്യം അനർഹരുടെ കൈകളിൽ എത്താൻ ഇടയാക്കുമെന്നും ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ വാദം.
ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ വിദ്യാഭ്യാസ പിന്നാക്കാ വസ്ഥ പഠിക്കുന്ന ജെ.ബി. കോശിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ കാത്തിരിക്കണം. റിപ്പോർട്ടിൽ, ക്രൈസ്തവർക്കിടയിൽ വിദ്യാഭ്യാസ പിന്നാക്ക അവസ്ഥ ഉണ്ടെങ്കിൽ അതിന് ആനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയാറാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.
സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയും മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് കൂടുതൽ സ്കോളർഷിപ്പ് നൽകിയത്.
എന്നാൽ, ക്രൈസ്തവ സമുദായത്തിലെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന ആധികാരിക രേഖകൾ ഇല്ലെന്നും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ പറയുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീംകോടതിയിൽ
12:09 AM Oct 24, 2021 | Deepika.com