ന്യൂഡൽഹി: കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷൻമാരുടെയും യോഗം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ആഴ്ച വിളിച്ചു ചേർക്കും. വരുന്ന നിയസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടിയാലോചനകൾ നടത്തുകയും പാർട്ടി പരിശീലന പരിപാടികൾ ചർച്ച ചെയ്യുകയുമാണ് ലക്ഷ്യം. അടുത്ത വർഷം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളും ചർച്ച ചെയ്യും.
കഴിഞ്ഞ 16ന് ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അടുത്ത വർഷം സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായുള്ള അംഗത്വ വിതരണം അടുത്ത മാസം ഒന്നു മുതൽ ആരംഭിക്കും.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ അടുത്ത വർഷത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നാലു സംസ്ഥാനങ്ങളിൽ തിരികെ മുൻനിരയിലേക്ക് വരാനും പഞ്ചാബിൽ അധികാരം പിടിച്ചു നിർത്തുക എന്നതും നിലവിൽ കോണ്‍ഗ്രസിനു മുന്നിൽ വലിയ വെല്ലുവിളിയാണ്.
അതിനിടെ രാഹുൽ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷൻ ആക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, എൻഎസ്യുഐ സംഘടനകൾ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. പ്രവർത്തക സമിതി യോഗത്തിൽ ഒരിക്കൽ കൂടി പാർട്ടി അധ്യക്ഷനാകാനുള്ള സന്നദ്ധത രാഹുൽ ഗാന്ധിയും പ്രകടിപ്പിച്ചിരുന്നു.
സോണിയാ ഗാന്ധി യോഗം വിളിച്ചു
11:59 PM Oct 23, 2021 | Deepika.com