ശ്രീനഗർ: ജമ്മു കാഷ്മിരിലെ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരപ്രവർത്തനങ്ങൾക്ക് അറുതിവരുത്താനുള്ള അന്തിമ നടപടികൾക്കു സുരക്ഷാ-രഹസ്യാന്വേഷണ ഏജൻസികളോട് നിർദേശിച്ചു.
ശ്രീനഗറിലെ രാജ്ഭവനിൽ നടന്ന അഞ്ചുമണിക്കൂർ നീണ്ട യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി നിലപാടറിയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. രഹസ്യാന്വേഷണവിഭാഗം, അതിർത്തി സംരക്ഷണസേന എന്നിവയുടെ തലവന്മാർക്കൊപ്പം സിആർപിഎഫ് ഡയറക്ടർ ജനറൽ, ജമ്മു കാഷ്മീർ ഡിജിപി തുടങ്ങിയവരും ഒട്ടേറെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
ജമ്മു കാഷ്മീരിൽ സമീപനാളുകളിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കും അതിഥിത്തൊഴിലാളികൾക്കും നേരേ നടന്ന അതിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു.
മുന്നുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച രാവിലെയാണ് ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തിയത്. തുടർന്ന് കഴിഞ്ഞ ജൂണിൽ ഭീകരർ കൊലപ്പെടുത്തിയ പോലീസ് ഇൻസ്പെക്ടർ പർവേഷ് അഹമ്മദിന്റെ വസതി സന്ദർശിച്ചു.
പർവേഷ് അഹമ്മദിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകിയതിന്റെ ഉത്തരവും അമിത് ഷാ കൈമാറി. ജമ്മു കാഷ്മീർ ലഫ്റ്റന്റ് ജനറൽ മനോജ് സിൻഹ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡിജിപി ദിൽബാഗ് സിംഗ് എന്നിവർ അമിത് ഷായെ അനുഗമിച്ചു.
അമിത് ഷാ ജമ്മു കാഷ്മീരിൽ
11:59 PM Oct 23, 2021 | Deepika.com