ന്യൂഡൽഹി: രാജ്യത്തിന് ശ്രദ്ധയാകർഷിച്ച നിയമയുദ്ധത്തിനൊടുവിൽ 39 വനിതാ കരസേനാ ഉദ്യോഗസ്ഥർക്ക് കേന്ദ്രം സ്ഥിരനിയമനം (പെർമനന്റ് കമ്മീഷൻ) അനുവദിച്ചു. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിരമിക്കുന്ന കാലാവധി വരെ കരസേനയിൽ തുടരുന്നതിനെയാണ് പെർമനന്റ് കമ്മീഷൻ എന്നു പറയുന്നത്. പത്തുവർഷത്തേക്കായിരുന്നു ഷോർട്ട് സർവീസ് കമ്മീഷൻ. പത്തുവർഷത്തിനു ശേഷം ഒരു ഓഫീസർക്ക് പെർമനന്റ് കമ്മീഷൻ ലഭിച്ചില്ലെങ്കിൽ നാലു വർഷത്തേക്കു കൂടി സേവന കാലാവധി നീട്ടി നൽകുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്.
ഇത്തരത്തിൽ പെർമനന്റ് കമ്മീഷൻ നിഷേധിക്കപ്പെട്ട 71 വനിത ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോടതി കയറിയ 71 പേരിൽ 39 പേർ പെൻമനന്റ് കമ്മീഷന് യോഗ്യരാണെന്നു കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഏഴ് പേർക്ക് ശാരീരിക ക്ഷമതയില്ല. 25 പേർക്കെതിരേ അച്ചടക്ക നടപടികളുണ്ടെന്നും അറിയിച്ചു. 25 പേർക്ക് എന്തുകൊണ്ട് പെർമനന്റ് കമ്മീഷൻ നൽകുന്നില്ല എന്നത് വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കരസേനയുടെ പോരാട്ട യൂണിറ്റുകൾ ഒഴികെയുള്ള തസ്തികകളിലാണ് ഇപ്പോൾ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ നൽകിയിരിക്കുന്നത്. സ്ഥിരനിയമനമാകുന്നതോടെ, പുരുഷന്മാർക്കു തുല്യമായ സേവനകാലയളവും റാങ്കുകളും വനിതകൾക്കും ലഭിക്കും. കേണൽ റാങ്ക് മുതലുള്ള കമാൻഡ് പദവികളിലും വനിതകളെത്തും. സ്ഥിരനിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം പുരുഷന്മാരുടേതുപോലെ സേനാ റാങ്കുകൾക്ക് അനുസരിച്ചായിരിക്കും.
ജനറൽ റാങ്കുള്ള സേനാ മേധാവിയുടെ വിരമിക്കൽ പ്രായം 62 ആണ്. അതിനു താഴെയുള്ള ലഫ്. ജനറൽ ഉദ്യോഗസ്ഥരുടേത് 60 വയസുമാണ്. ഇതോടെ ആർമി എയർ ഡിഫൻസ്, സിഗ്നൽസ്, എൻജിനിയറിംഗ്, ആർമി ഏവിയേഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്കൽ എൻജിനിയറിംഗ്, ആർമി സർവീസ് കോർ, ആർമി ഓർഡ്നൻസ് കോർ, ഇന്റലിജൻസ് കോർ, അഡ്വക്കറ്റ് ജനറൽ, ആർമി എഡ്യൂ ക്കേഷണൽ കോർ എന്നീ യൂണിറ്റുകളിൽ വനിതകൾക്ക് സ്ഥിരം നിയമനം ലഭിക്കും.
നിയമപോരാട്ടം ഫലം കണ്ടു; 39 വനിതകൾക്കു കരസേനയിൽ സ്ഥിരനിയമനം
01:19 AM Oct 23, 2021 | Deepika.com