ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരം ഇത്തവണയും രാഷ്ട്രപതി വിതരണം ചെയ്യില്ല. രാഷ്ട്രപതി നേരിട്ടു അവാർഡ് നൽകിയിരുന്ന രീതിക്ക് രണ്ടു വർഷം മുൻപാണ് മാറ്റം വരുത്തിയത്.
അന്നു കേന്ദ്ര മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ കൈയിൽ നിന്ന് പുരസ്കാരം വാങ്ങാതെ മലയാളത്തിലെ പ്രമുഖ നടീനടൻമാർ ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച നടക്കുന്ന 67-ാമത് ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.
നേരിട്ട് വാങ്ങാത്തവർക്ക് അവാർഡ് അയച്ചുകൊടുക്കുന്ന രീതിയും അവസാനിപ്പിച്ചു. ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ ഡൽഹി ആസ്ഥാനത്തുനിന്നു പുരസ്കാരങ്ങൾ കൈപ്പറ്റണം.
65-മത് ചലച്ചിത്ര പുരസ്കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യാതിരുന്നതിനെ തുടർന്നു വിവാദമായത്. വിവാദങ്ങൾ ഒഴിവാക്കാൻ 66-ാമത് പുരസ്കാരങ്ങൾ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ് വിതരണം ചെയ്തത്.
പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമാണ് ഇത്തവണത്തെ മികച്ച ചിത്രം. ഫീച്ചർ വിഭാഗത്തിൽ എട്ടു പുരസ്കാരങ്ങളും നോണ്‍ഫീച്ചർ വിഭാഗത്തിൽ രണ്ടു പുരസ്കാരങ്ങളും മലയാളം സ്വന്തമാക്കി.
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം: ഇത്തവണയും രാഷ്ട്രപതിയില്ല
01:19 AM Oct 23, 2021 | Deepika.com