ജയ്പുർ: യുപിയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച അരുൺ വാല്മീകിയുടെ രാജസ്ഥാനിലുള്ള അഞ്ചു ബന്ധുക്കൾ യുപി പോലീസിൽനിന്നു സംരക്ഷണം തേടി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കണ്ടു. ഭരത്പുരിലുള്ള ബന്ധുക്കളാണു മുഖ്യമന്ത്രിയെ കണ്ടത്. തങ്ങളെ ശനിയാഴ്ച രാത്രി യുപി പോലീസ് കസ്റ്റഡിയിലെടുത്തു നാലു ദിവസം പീഡിപ്പിച്ചെന്ന് വാല്മീകിയുടെ ബന്ധുക്കൾ ആരോപിച്ചു.
രാജസ്ഥാനിൽ മന്ത്രിയായ സുബാഷ് ഗാർഗ് ആണു ഗെഹ്ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. ഭരത്പുരിൽനിന്നുള്ള എംഎൽഎകൂടിയാണ് ഗാർഗ്. അരുൺ വാല്മീകിയുടെ ഭാര്യ ഭരത്പുരുകാരിയാണ്. ഭാര്യയുടെ ബന്ധുക്കളെയാണ് യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. വാല്മീകിയുടെ ഭാര്യാസഹോദരൻ നടക്കാൻപോലും ശേഷിയില്ലാത്തയാളാണ്.
ബുധനാഴ്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഗ്രയിൽ അരുൺ വാല്മീകിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. യുപിയിലെ ജഗദീഷ്പുര പോലീസ് സ്റ്റേഷനിൽനിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അരുണ്‍ വാൽമീകി ചോദ്യം ചെയ്യലിനെ തുടർന്നു പോലീസ് സ്റ്റേഷനിനിലാണു മരിച്ചത്. ജഗദീഷ്പുര പോലീസ് സ്റ്റേഷനിലെ ശുചീകരണ ജോലികൾ ചെയ്തിരുന്ന അരുണ്‍ വാൽമീകി ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള മുറിയിൽ നിന്നാണ് പണം കവർന്നതെന്ന് പോലീസ് പറയുന്നു.
പോലീസിൽനിന്നു സംരക്ഷണം തേടി ബന്ധുക്കൾ അശോക് ഗെഹ്ലോട്ടിനെ കണ്ടു
11:36 PM Oct 22, 2021 | Deepika.com