ന്യൂഡല്‍ഹി: പ്രസിഡന്റ്, മൂന്നു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, നാലു വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍ സ്ഥാനങ്ങളില്‍ പേരിനൊരു വനിതാ പ്രാതിനിധ്യം പോലുമില്ലാതെ കെപിസിസി ഭാരവാഹികളെ എഐസിസി പ്രഖ്യാപിച്ചു.
ആകെയുള്ള 23 ജനറല്‍ സെക്രട്ടറിമാരില്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, കെ.എ. തുളസി, ആലിപ്പറ്റ ജമീല എന്നീ വനിതകളെ ഉള്‍പ്പെടുത്തിയാണു സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെ 56 അംഗ ഭാരവാഹികളെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചത്.
വൈസ് പ്രസിഡന്റ്സ്ഥാനത്തേക്കു പരിഗണിച്ചശേഷം തഴയപ്പെട്ട പത്മജ വേണുഗോപാലിനു പുറമെ ഡോ. പി.ആര്. സോന മാത്രമാണു 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം. കെ. സുധാകരന് പ്രസിഡന്റായുള്ള പിസിസിയില്‍ എന്‍. ശക്തന്, വി.ജെ. പൗലോസ്, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന് എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാര്‍.
അഡ്വ. പ്രതാപചന്ദ്രനാണു ട്രഷറര്‍. മൂന്നു വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, നാലു വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹകസമിതിയംഗങ്ങള്‍, ട്രഷറര്‍ എന്നിവരാണു പ്രസിഡന്റിനെ കൂടാതെ പട്ടികയിലുള്ളത്. കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവരെ നേരത്തേതന്നെ വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കിയിരുന്നു. സെക്രട്ടറിമാരുടെ പട്ടിക 10 ദിവസത്തിനകം പ്രഖ്യാപിക്കും.
ഇതിനു പുറമെ കേരളത്തില്‍ നിന്നുള്ള എല്ലാ വര്‍ക്കിംഗ് കമ്മിറ്റിയംഗങ്ങള്‍, കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ എക്സിക്യൂട്ടീവിലെ സ്ഥിരം ക്ഷണിതാക്കളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കേരളത്തില്‍ നിന്നുള്ള എഐസിസി സെക്രട്ടറിമാര്‍, ഇപ്പോള്‍ സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരെല്ലാം എക്സിക്യൂട്ടീവില്‍ പ്രത്യേക ക്ഷണിതാക്കളുമാണ്. ജംബോ കമ്മിറ്റി ഉണ്ടാവില്ലെന്നു തീര്‍ത്തു പറഞ്ഞ നേതാക്കളുടെ അവകാശവാദം പൊളിയുന്നതാണു പുതിയ നിര്‍വാഹക സമിതി.
ഭിന്നസ്വരം ഉയർത്തി രാജി പ്രഖ്യാപിച്ച പാലക്കാട്ടെ എ.വി.ഗോപിനാഥിനെയും ഒഴിവാക്കി. എ,ഐ ഗ്രൂപ്പ് മാനേജർമാരായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ എന്നിവരെയും ശൂരനാട് രാജശേഖരൻ, തന്പാനൂർ രവി എന്നിവരെയും ഒഴിവാക്കി. ഗ്രൂപ്പു നോക്കില്ലെന്ന വാദത്തിന്റെ മറവില്‍ ഇപ്പോഴത്തെ നേതാക്കളുടെ ഇഷ്ടക്കാരെ തള്ളിക്കയറ്റിയെന്നാണു എ, ഐ ഗ്രൂപ്പു നേതാക്കളുടെ പരാതി.
പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തനത്തിലൂടെ മികവു തെളിയിച്ച നിരവധി പ്രമുഖ നേതാക്കള്‍ ഈ കളിയില്‍ കളത്തിനു പുറത്തായെന്നും ഇതു കോണ്‍ഗ്രസിനു ദോഷം ചെയ്യുമെന്നും ഒരു പ്രമുഖ നേതാവ് ദീപികയോടു പറഞ്ഞു. ഒറ്റ നോട്ടത്തില്‍ 56 അംഗ സമിതിയെന്ന് അവകാശപ്പെടുമ്പോഴും ജംബോ കമ്മിറ്റിയാണു ഉണ്ടായതെന്നു മറ്റൊരു നേതാവും ചൂണ്ടിക്കാട്ടി.
വലിയ തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കിയ ശേഷം പല തവണ നീട്ടിവച്ച കെപിസിസി ഭാരവാഹിപ്പട്ടികയാണ് ഇന്നലെ രാത്രിയോടെ പുറത്തിറക്കിയത്. എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന പട്ടികയാണു ഇതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു.
വനിതകളുടെ പ്രാതിനിധ്യം വേണ്ടത്രയുണ്ടായിട്ടില്ല. സാമുദായിക, യുവജന പ്രാതിനിധ്യം കഴിയുന്നത്ര പാലിക്കാനായിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കേരള നേതാക്കളുമായി ചര്‍ച്ച ചെയ്തു തയാറാക്കിയ പട്ടികയാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജോര്‍ജ് കള്ളിവയലില്‍
കെപിസിസി ഭാരവാഹികളെ എഐസിസി പ്രഖ്യാപിച്ചു
01:58 AM Oct 22, 2021 | Deepika.com