ന്യൂഡൽഹി: സാന്പത്തിക സംവരണത്തിനുള്ള കുടുംബവരുമാന പരിധി എട്ടു ലക്ഷമാക്കി കണക്കാക്കുന്നതിനെ വീണ്ടുംചോദ്യം ചെയ്തു സുപ്രീംകോടതി.
വരുമാനപരിധി ഒബിസി ക്രീമിലെയറിനും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്കും എട്ടു ലക്ഷമാക്കി എങ്ങനെ കണക്കാക്കുമെന്നാണ് കോടതിയുടെ ചോദ്യം. ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നീറ്റുമായി ബന്ധപ്പെട്ട സാന്പത്തിക സംവരണ വിജ്ഞാപനം മരവിപ്പിക്കുമെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി.
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ അഖിലേന്ത്യാ ക്വോട്ടയിൽ (നീറ്റ്) 27% ഒബിസി സംവരണവും 10% സാന്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവ് ചോദ്യംചെയ്തു നൽകിയ ഹർജിയിലാണു കോടതിയുടെ വിമർശനം.
വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്നും, സാമൂഹികനീതി ക്ഷേമമന്ത്രാലയം, പേഴ്സണൽ ആൻഡ് ട്രെയ്നിംഗ് വിഭാഗത്തിനു രണ്ടു ദിവസത്തിനുള്ളിൽ വിശദീകരണം നൽകുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കെ. നടരാജ് പറഞ്ഞു. കേസ് 28നു വീണ്ടും പരിഗണിക്കും.
മുന്നാക്ക സമുദായത്തിലെ ബിപിഎൽ പരിധിയിൽ വരുന്ന എല്ലാവരെയും സാന്പത്തിക സംവരണത്തിൽ ഉൾപ്പെടുത്തുമെന്നായിരുന്നു റിട്ട. മേജർ ജനറൽ എസ്.ആർ. സിൻഹോ അധ്യക്ഷനായ സമിതി നൽകിയ ശിപാർശ. പിന്നെ എന്തടിസ്ഥാനത്തിലാണ് മറ്റൊരു കമ്മീഷന്റെ ശിപാർശ എന്നു പറഞ്ഞ് വരുമാനപരിധി എട്ടു ലക്ഷമാക്കി മാറ്റുന്നതെന്നു കോടതി ചോദിച്ചു. ഒബിസി വിഭാഗത്തിൽ സംവരണം അനുവദിക്കുന്നതു സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതിനാലാണ്.
ഒബിസി ക്രീമിലെയർ എന്നതു പിന്നാക്ക സമുദായത്തിൽ ഉന്നതിയിലുള്ളവരാണ്. ഈ വിഭാഗത്തിനു നൽകുന്ന എട്ടു ലക്ഷം രൂപയുടെ സംവരണ പരിധി എങ്ങനെ സാന്പത്തിക സംവരണത്തിൽ മാനദണ്ഡമാക്കാനാകുമെന്നും കോടതി ചോദിച്ചു.
സാന്പത്തിക സംവരണത്തിന് എട്ടു ലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചത് മുന്പ് ഇതു സംബന്ധിച്ചു പഠനം നടത്തിയിരുന്നോ എന്നും കോടതി ആരാഞ്ഞു. സർക്കാർ പറയുന്ന സിനോ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെങ്കിൽ അതു കോടതിയിൽ സമർപ്പിക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഒബിസിക്കും മുന്നാക്ക സമുദായത്തിലെ സാന്പത്തിക സംവരണത്തിനും എട്ടു ലക്ഷം രൂപ വാർഷിക പരിധി നിശ്ചയിച്ചത്? ഗ്രാമീണ-നഗര മേഖലകളിൽ ഈ വരുമാന പരിധി എങ്ങനെ ബാധിക്കുമെന്നും കോടതി ആരാഞ്ഞു.
മുന്നാക്ക വിഭാഗത്തിലുള്ള സാന്പത്തിക സംവരണ ഉപഭോക്താക്കൾ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരല്ല. എട്ടുലക്ഷം രൂപ വരുമാനപരിധി രണ്ടു വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ഒരുപോലെ ഉപയോഗിക്കുന്നതിലൂടെ അസമത്വത്തെ സമമാക്കി മാറ്റുകയാണ്. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം നൽകാം. ഇല്ലെങ്കിൽ സാന്പത്തിക സംവരണ വിജ്ഞാപനം കോടതി സ്റ്റേ ചെയ്യുമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
സെബി മാത്യു
സാന്പത്തിക സംവരണം: എട്ടുലക്ഷം പരിധിക്കെതിരേ സുപ്രീംകോടതി
01:58 AM Oct 22, 2021 | Deepika.com