ന്യൂഡൽഹി: ലഖിംപുരിലെ കർഷകരുടെ കൂട്ടക്കൊലയിൽ യുപി പോലീസിന്റെ അന്വേഷണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ സ്വയം കാലുവാരുകയാണെന്നു വാദം കേൾക്കുന്നതിനിടെ ജസ്റ്റീസ് ഹിമ കോഹ്ലി പറഞ്ഞു.
എട്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ തത്സ്ഥിതി റിപ്പോർട്ട് നൽകാൻ വൈകിയതിൽ യുപി സർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചത്. ജസ്റ്റീസ് സൂര്യകാന്തും ബെഞ്ചിന്റെ ഭാഗമായിരുന്നു. കേസിൽ അന്വേഷണം ഒരിക്കലും അവസാനിക്കാത്ത ഒരു കഥയായി മാറരുതെന്നും സുപ്രീംകോടതി താക്കീത് നൽകി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായ കേസിൽ ഇതു രണ്ടാം തവണയാണ് ഉത്തർപ്രദേശ് സർക്കാരിനെ സുപ്രീംകോടതി വിമർശനങ്ങൾ കൊണ്ടു മൂടുന്നത്.
ലഖിംപുർ സംഭവത്തിൽ റിപ്പോർട്ട് മുദ്രവച്ച കവറിലാക്കി നൽകിയിട്ടുണ്ടെന്ന് യുപി സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ അറിയിച്ചു. എന്നാൽ, അൽപം മുൻപ് മാത്രം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തു വാദമാണ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു.
തലേദിവസം പുലർച്ചെ ഒരു മണി വരെ റിപ്പോർട്ട് ലഭിക്കുമെന്നു കരുതി കാത്തിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. 44 സാക്ഷികളുള്ള കേസിൽ ഇതുവരെ നാലുപേരുടെ മൊഴി മാത്രമാണ് മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയത്. ഇതും കോടതി ചോദ്യം ചെയ്തു. കേസിൽ ഇതുവരെ അറസ്റ്റിലായവർക്ക് പുറമേ എത്രപേർ പോലീസ്-ജുഡീഷൽ കസ്റ്റഡികളിൽ ഉണ്ടെന്നും കോടതി ചോദിച്ചു.
കർഷകർക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റിയതിനും കൊലപ്പെടുത്തിയതിനുമായി രണ്ട് കേസുകളാണുള്ളത്. ഇതുവരെ 10 പേർ അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായവർക്ക് പുറമേ നാലു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
പൂജാ അവധി ആയതിനാലാണ് മറ്റു നടപടിക്രമങ്ങൾ വൈകിയതെന്നും സംഭവം പുനരാവിഷ്കരിക്കേണ്ടതുണ്ടെന്നും യുപി സർക്കാരിനുവേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ ഗരിമ പ്രസാദ് വ്യക്തമാക്കി.
എന്നാൽ, അപകട സംഭവം പുനരാവിഷ്കരിക്കുന്നതും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്തുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നു കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, ക്രിമിനൽ കോടതികൾക്ക് അവധിയൊന്നും ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി അടുത്ത ആഴ്ചയ്ക്കുള്ളിൽ മുഴുവൻ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തണം എന്ന് നിർദേശിച്ചു. സാക്ഷികൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിനു നിർദേശം നൽകി. മറ്റു പ്രതികളുടെ പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതും സുപ്രീംകോടതി ചോദ്യം ചെയ്തു.
മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം മന്ത്രിപുത്രനായ ആശിഷ് മിശ്രയെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പോലീസ് കസ്റ്റഡി നീട്ടി ലഭിക്കുന്നതിന് അപേക്ഷ നൽകാതിരുന്നതും സുപ്രീംകോടതിയുടെ വിമർശനത്തിനിടയാക്കി. കേസ് 26നു പരിഗണിക്കും.
സെബി മാത്യു
ലഖിംപുർ കർഷക കൂട്ടക്കൊല: കേസന്വേഷണം തീരാക്കഥയാവരുതെന്ന് യുപി സർക്കാരിനോടു സുപ്രീംകോടതി
01:37 AM Oct 21, 2021 | Deepika.com