ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ ബജ്രംഗ്ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകർ നിർബന്ധപൂർവം പോലീസ് സ്റ്റേഷനിലെത്തിച്ച കന്യാസ്ത്രീകൾക്ക് സ്റ്റേഷനിലും അവഹേളനം. അക്രമികളുടെ അധിക്ഷേപം തടയാനോ വിഷയത്തിൽ ഇടപെടാനോ പോലീസുകാർ തയാറായില്ല. വനിതാ പോലീസുകാർ എവിടെ എന്നു ചോദിച്ചപ്പോൾ നിങ്ങൾ മതപരിവർത്തനം നടത്തിയോ എന്നായിരുന്നു പോലീസുകാരുടെ മറുചോദ്യം.
മണിക്കൂറുകൾക്ക് ശേഷം സ്റ്റേഷനിലെ ഇൻസ്പെക്ടർ എത്തിയപ്പോൾ കോണ്വന്റിന്റെ ഉൾപ്പെടെ തിരിച്ചറിയിൽ രേഖകൾ മുഴുവൻ കാണിച്ചു. സിസ്റ്റർ റോഷ്നിയുടെ രോഗാതുരനായ പിതാവിന്റെ ചിത്രവും കാണിച്ചു. അതോടെ അബദ്ധം പറ്റിയതാണെന്നും പോയ്ക്കൊള്ളാനും പോലീസ് പറഞ്ഞു. അകാരണമായി വൈകുന്നേരം ആറുവരെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച ഇവരെ പിന്നീട് വൈദികൻ എത്തിയ ശേഷമാണ് വിട്ടയച്ചത്.
പിന്നീട് സിസ്റ്റർ റോഷ്നി ജാർഖണ്ഡിലേക്കും സിസ്റ്റർ ഗ്രേയ്സ് കോണ്വന്റിലേക്കും മടങ്ങി. സംഭവത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അക്രമികളെ തിരിച്ചറിയാം എന്നു പറഞ്ഞപ്പോൾ അവരുടെ ഫോട്ടോയുണ്ടോ എന്നാണ് പോലീസ് ചോദിച്ചതെന്നും സിസ്റ്റർ ഗ്രേയ്സ് പറഞ്ഞു.
ഈ സംഭവം നടക്കുന്നതിന് തൊട്ടു മുൻപായി മൗ ജില്ലയിൽ പ്രാർഥന നടത്തിയിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ടവരെ ബജ്റംഗ്ദൾ, ഹിന്ദു യുവവാഹിനി സംഘടനകളുടെ പ്രവർത്തകർ ആക്രമിച്ചിരുന്നു. കന്യാസ്ത്രീകളും ഇവർക്കൊപ്പം ഉള്ളവരാണ് എന്നാരോപിച്ചായിരുന്നു അവർക്കെതിരേയും അതിക്രമം നടത്തിയത്.
പ്രാർഥനയ്ക്ക് നേതൃത്വം നൽകിയ പാസ്റ്റർ ഏബ്രാഹം ഷക്കീൽ, ഭാര്യ പ്രതിഭ എന്നിവരുൾപ്പെടെ ഏഴു പേരെ ബലമായി ബജ്റംഗ്ദൾ, ഹിന്ദു യുവവാഹിനി പ്രവർത്തകർ നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കന്യാസ്ത്രീകൾ തങ്ങളുടെ ഒപ്പം ഉള്ളവരെല്ലെന്ന് ഇവരും വ്യക്തമാക്കിയിരുന്നെങ്കിലും പോലീസ് ആദ്യം ഇത് ചെവിക്കൊണ്ടില്ല.
പ്രാർഥനയിൽ പങ്കെടുത്തതിന്റെ പേരിൽ അക്രമിക്കപ്പെട്ടവർക്ക് എതിരേ പോലീസ് കള്ളക്കേസ് എടുത്തു എന്നാണ് പ്രൊട്ടസ്റ്റന്റ് വിഭാഗം പറയുന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘനം, ലഹരി ഉപയോഗം, പണവും ജോലിയും വാഗ്ദാനം ചെയ്ത് ബലമായി മതപരിവർത്തനം നടത്തി, ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും അവഹേളിച്ചു എന്ന കുറ്റവും ഇവരുടെമേൽ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.
കന്യാസ്ത്രീകൾക്കു പോലീസ് സ്റ്റേഷനിലും അവഹേളനം
01:37 AM Oct 21, 2021 | Deepika.com