ന്യൂഡൽഹി: ആഗ്രയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോകുകയായിരുന്ന പ്രിയങ്ക ഗാന്ധിയെ യാത്രാ മധ്യേ യുപി പോലീസ് തടഞ്ഞു. ലക്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ടോൾ പ്ലാസയ്ക്കു സമീപമാണ് പോലീസ് പ്രിയങ്കയുടെയും ഒപ്പം വന്നവരുടെയും വാഹനങ്ങൾ തടഞ്ഞത്. അറസ്റ്റിലായി കുറച്ചു സമയത്തിനുശേഷം ഇവരെ വിട്ടയച്ചു. പിന്നീട് മരിച്ചയാളുടെ വീട് സന്ദർശിക്കാനുള്ള അനുമതിയും നൽകി.
യുപിയിലെ ജഗദീഷ്പുര പോലീസ് സ്റ്റേഷനിൽ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അരുണ്‍ വാൽമീകിയാണ് ചോദ്യം ചെയ്യലിനെ തുടർന്നു പോലീസ് സ്റ്റേഷനിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി പോലീസ് വീട് റെയ്ഡ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ആരോഗ്യനില മോശമായ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജഗദീഷ്പുര പോലീസ് സ്റ്റേഷനിലെ ശുചീകരണ ജോലികൾ ചെയ്തിരുന്ന അരുണ്‍ വാൽമീകി ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള മുറിയിൽ നിന്നാണ് പണം കവർന്നതെന്ന് പോലീസ് പറയുന്നു. പ്രതിയുടെ മരണത്തെ തുടർന്ന് അഞ്ച് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബാഗങ്ങൾക്ക് കൈമാറി.
മരിച്ചയാളുടെ കുടുംബത്തിലേക്ക് രാഷ്ട്രീയക്കാരെ ആരെയും കടത്തിവിടാൻ പാടില്ലെന്ന ആഗ്ര ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് പ്രിയങ്കയെ കസ്റ്റഡിയിൽ എടുത്തത്. ലഖിംപുർ കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന വേളയിലും പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞിരുന്നു.
യുപിയിൽ പ്രിയങ്കയുടെ ജനസമ്മതി വർധിച്ചുവരുന്നതിൽ യോഗി സർക്കാർ അസ്വസ്ഥരാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രിയങ്ക പോകുന്നിടത്തെല്ലാം യുപി സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു. ഒരാളുടെ മരണം എങ്ങനെയാണ് ക്രമസമാധാന പ്രശ്നമാകുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് മറുപടി പറയണം. വീട്ടിലും ഓഫീസിലും ഒഴികെ മറ്റെവിടെ പോകുന്നതും പോലീസ് തടസപ്പെടുത്തുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
ആഗ്രയിലേക്കുള്ള വഴിയിൽ പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്
01:35 AM Oct 21, 2021 | Deepika.com