ന്യൂഡൽഹി: കോണ്‍ഗ്രസ് വിട്ടു പുതിയ പാർട്ടി പ്രഖ്യാപിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി സഖ്യത്തിനു തയാറെന്നു ബിജെപി. ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി സഖ്യത്തിനു വാതിലുകൾ തുറന്നിരിക്കുകയാണെന്നു പഞ്ചാബിലെ ബിജെപിയുടെ ചുമതലയുള്ള നേതാവ് ദുഷ്യന്ത് ഗൗതം പറഞ്ഞു.
കർഷക സമരം ഒത്തുതീർപ്പാക്കിയാൽ അടുത്ത വർഷമാദ്യം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിന് ഒരുക്കമാണെന്നു അമരീന്ദർ പറഞ്ഞതിനു പിന്നാലെയാണു ബിജെപിയുടെ ക്ഷണം എത്തിയത്. പാർലമെന്ററി ബോർഡിന് മാത്രമേ തീരുമാനമെടുക്കാനാകൂ. എങ്കിലും അമരീന്ദറുമായി സഖ്യത്തിനു ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു. രാജ്യത്തെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും താത്പര്യവും ഉത്കണ്ഠയുമുള്ള ദേശീയതയുള്ള പ്രസ്ഥാനങ്ങളുമായി കൈകോർക്കാൻ ബിജെപി എന്നും സന്നദ്ധമാണ്.- ദുഷ്യന്ത് പറഞ്ഞു.
നാലു പതിറ്റാണ്ടായി കോണ്‍ഗ്രസുകാരനായിരുന്ന തന്നെ ബിജെപിയിൽ നിന്നെത്തിയ ക്രിക്കറ്റു കളിക്കാരനു വേണ്ടി തഴഞ്ഞുവെന്നു അമരീന്ദർ കുറ്റപ്പെടുത്തി. പാക്കിസ്ഥാൻ നേതാക്കളുമായി അടുപ്പമുള്ള നവജോത് സിംഗ് സിദ്ദുവിനെ അതിർത്തി സംസ്ഥാനത്ത പിസിസി പ്രസിഡന്റാക്കിയതു ദേശസുരക്ഷയെ ബാധിക്കുമെന്നും ക്യാപ്റ്റൻ ആരോപിച്ചിരുന്നു.
ജോർജ് കള്ളിവയലിൽ
അമരീന്ദറുമായി സഖ്യം: തയാറെന്നു ബിജെപി
01:35 AM Oct 21, 2021 | Deepika.com