ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുട ർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 28 ആയി. കുമയൂൺ മേഖലയിലാണ് ഏറ്റവുമധികം ദുരന്തമുണ്ടായത്. നിരവധി വീടുകൾ തകർന്നു. നൈനിറ്റാൾ ജില്ലയിൽ മാത്രം 18 പേരാണു മരിച്ചത്.
തിങ്കളാഴ്ച മൂന്നു നേപ്പാളി തൊഴിലാളികൾ ഉൾപ്പെടെ അഞ്ചു പേരും ഇന്നലെ 23 പേരുമാണു വിവിധ അപകടങ്ങളിൽ മരിച്ചത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നൈനിറ്റാൾ ഒറ്റപ്പെട്ടു. നിരവധി പാലങ്ങളും റെയിൽവേ ട്രാക്കുകളും ഒലിച്ചുപോയി. ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഹെലികോപ്റ്ററുകൾ അയച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. തകരാറിലായ റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ അഞ്ചു ദിവസം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്തസ്ഥലങ്ങളിൽ വ്യോമനിരീക്ഷണം നടത്തി.
കനത്ത മഴ; ഉത്തരാഖണ്ഡിൽ 28 മരണം
01:31 AM Oct 20, 2021 | Deepika.com