ന്യൂഡൽഹി: അധികാര വടംവലിയിൽ കോണ്ഗ്രസുമായി ഉടക്കി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിക്കും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും അമരീന്ദർ വ്യക്തമാക്കി.
ബിജെപിക്കു പുറമേ അകാലിദളിൽനിന്ന് ഇടഞ്ഞുനിൽക്കുന്നവരെ ഒപ്പം ചേർത്തുനിർത്താനാണ് അമരീന്ദറിന്റെ നീക്കം. ബിജെപിയെ വർഗീയ കക്ഷിയായോ മുസ്ലിംവിരുദ്ധ കക്ഷിയായോ താൻ കാണുന്നില്ലെന്നാണ് അമരീന്ദർ പറഞ്ഞത്.
ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല. മാത്രമല്ല, പഞ്ചാബിൽ സിഖ്, മുസ്ലിം, ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും അമരീന്ദർ പറഞ്ഞു.
കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ നടക്കുന്ന കർഷക പ്രതിഷേധത്തിന് ഉടൻ പരിഹാരം കാണുമെന്നും അമരീന്ദർ പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പിൽ സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിദ്ദുവിനെതിരേ ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്നു പറഞ്ഞ അമരീന്ദർ സിംഗ് നേരിട്ടു മത്സരരംഗത്ത് ഇറങ്ങുമെന്നും സൂചനയുണ്ട്.
കർഷക സമരത്തിനു പരിഹാരമുണ്ടാക്കുന്നതിന് അടിസ്ഥാനമായിരിക്കും ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുക.
സംസ്ഥാനത്താകെ ബാധിച്ചിരിക്കുന്ന ഒന്നാണ് കർഷക പ്രക്ഷോഭം. അതിനു പരിഹാരം കണ്ടെത്തുക എന്നതു തന്നെയാണ് തന്റെ സുപ്രധാനവും പ്രാഥമികവുമായ ലക്ഷ്യം. കേന്ദ്ര സർക്കാർ എത്രയും വേഗം അതിനുള്ള നടപടികളെടുക്കുമെന്നും അമരീന്ദർ വ്യക്തമാക്കി.
ശിരോമണി അകാലിദളിൽനിന്ന് അടർന്നുപോയ ധിൻസ, ബ്രഹ്മപുത്ര വിഭാഗങ്ങളെ ഒപ്പം നിർത്താനാണ് അമരീന്ദറിന്റെ ശ്രമം. കർഷകസമരം നടന്ന സിംഗു അതിർത്തിയിൽ സിക്ക് യുവാവ് കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.
സെബി മാത്യു
അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കും
12:09 AM Oct 20, 2021 | Deepika.com