ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ ഉത്തരേന്ത്യയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ലഖിംപുർ ഖേരിയിലെ കർഷകരുടെ കൂട്ടക്കൊലയിൽ വിചാരണ നേരിടുന്ന ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടാണു കർഷക സംഘടനകൾ ട്രെയിനുകൾ തടഞ്ഞത്.
രാജ്യത്തെ ഏഴു റെയിൽവേ സോണുകളിലായി മുന്നൂറോളം ട്രെയിനുകളുടെ യാത്ര തടസപ്പെട്ടു. അറുപതിലേറെ ട്രെയിനുകൾ പാതിവഴിക്ക് തടഞ്ഞു. 43 ട്രെയിനുകൾ പൂർണമായും 50 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
പഞ്ചാബിലും ഹരിയാനയിലുമാണ് ഉപരോധം ഏറ്റവും ശക്തമായത്. ഉത്തർപ്രദേശിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒഴികെ ട്രെയിൻ ഗതാഗതമുണ്ടായില്ല. പഞ്ചാബിലെ അമൃത്സർ, ലുധിയാന, ജലന്ധർ, പട്യാല, ഫിറോസ്പുർ തുടങ്ങിയ സ്ഥലങ്ങളിലും ഹരിയാനയിൽ സോനിപത്, കുരുക്ഷേത്ര, കർണാൽ, ഹിസാർ എന്നിവിടങ്ങളിലും കർഷകർ ട്രെയിനുകൾ ഉപരോധിച്ചു.
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രെയിനുകൾ തടഞ്ഞു. രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും കർഷകർ ട്രെയിനുകൾ ഉപരോധിച്ചു.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യത്ത് ഇന്നലെ രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെയാണു ട്രെയിനുകൾ ഉപരോധിച്ചത്. സോനിപത് റെയിൽവേ സ്റ്റേഷനിൽ പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിനായി ദ്രുതകർമ സേനയെ വിന്യസിച്ചു. ട്രെയിൻ ഉപരോധത്തിൽ പങ്കെടുക്കുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നു ലക്നോ പോലീസ് അറിയിച്ചു.
അഞ്ചിന സമരപദ്ധതികളുടെ ഭാഗമായി ഒക്ടോബർ 12ന് കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ലഖിംപുർ ഖേരിയിലെ ടികോണിയയിൽ കർഷകരുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്ത് മരിച്ച കർഷകർക്ക് അന്ത്യോപചാരമർപ്പിച്ചു.
കർഷകരുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഒക്ടോബർ 15 വിജയദശമി ദിനത്തിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിലെ നേതാക്കളുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
കർഷക കൂട്ടക്കൊലയിൽ പ്രതിഷേധം; ട്രെയിൻ ഗതാഗതം സ്തംഭിച്ചു
01:28 AM Oct 19, 2021 | Deepika.com