ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലാ കോടതി സമുച്ചയത്തിൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി. ജല്ലാബാദ് സ്വദേശിയായ ഭുപേന്ദ്ര പ്രതാപ് സിംഗ് (60) ആണു കൊല്ലപ്പെട്ടത്.
കോടതിസമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെടുത്തു.
കൊലപാതകത്തിലേക്കുനയിച്ച സംഭവങ്ങൾ വ്യക്തമല്ലെന്ന് ഷാജഹാൻപുർ എസ്പി എസ്. ആനന്ദ് പറഞ്ഞു. നേരത്തെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭൂപേന്ദ്ര പ്രതാപ് സിംഗ് അഭിഭാഷകവൃത്തി ആരംഭിച്ചിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളൂ. ഉത്തർപ്രദേശിലെ ക്രമസമാധാനത്തകർച്ചയാണ് അഭിഭാഷകന്റെ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി.
കോടതി അതിക്രമങ്ങൾ യുപിയിൽ ആദ്യമല്ല. 2019ൽ സർക്കാരിന്റെ കൗണ്‍സൽ നൂതൻ യാദവിനെ ഇറ്റായിലെ ഔദ്യോഗിക വസതിയിൽ കയറി അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. അതേവർഷം തന്നെയാണ് ആഗ്ര ബാർ കൗണ്‍സിലിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ദർവേഷ് യാദവ് ആഗ്ര കോടതിയുടെ ചേംബറിൽ വെടിയേറ്റു മരിച്ചത്.
അടുത്തയിടെ ഡൽഹി രോഹിണിയിലെ കോടതിയിൽ ജഡ്ജിക്കു മുന്നിലിട്ട് വിചാരണക്കേസ് പ്രതിയായ ഗുണ്ടാത്തലവനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
യുപി കോടതിയിൽ അഭിഭാഷകനെ വെടിവച്ചു കൊന്നു
01:27 AM Oct 19, 2021 | Deepika.com